ന്യൂദൽഹി- സാഹിത്യ അക്കാദമി പിടിച്ചടക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി പുരോഗമന പക്ഷത്തിന്റെ സ്ഥാനാർത്ഥി ചന്ദ്രശേഖർ കമ്പാറ വിജയിച്ചു. 29നെതിരെ 56 വോട്ടുകൾക്കായിരുന്നു കമ്പാറയുടെ വിജയം. ബി.ജെ.പി പിന്തുണച്ച ഒഡിയ എഴുത്തുകാരി പ്രതിഭ റായിയെയാണ് കമ്പാർ പരാജയപ്പെടുത്തിയത്. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ അക്കാദമി പിടിക്കാൻ വൻ നീക്കമാണ് ബി.ജെ.പി നടത്തിയത്. എന്നാൽ അത് വിജയിക്കാനായില്ല.
കന്നട എഴുത്തുകാരനാണ് ചന്ദ്രശേഖർ കമ്പാറ. അറിയപ്പെടുന്ന ഇന്ത്യൻ കവിയും നാടകകൃത്തുമാണ്. ഹംബിയിലെ കന്നട യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറാണ്. ബെൽഗാമിൽ 1937 ജനുവരി രണ്ടിനാണ് കമ്പാറ ജനിച്ചത്. 1996 മുതൽ 2000 വരെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയർമാനായിരുന്നു. 1980 മുതൽ 1983 വരെ കർണാടക നാടക അക്കാദമി പ്രസിഡന്റായും പ്രവർത്തിച്ചു. ഇരുപത്തിയഞ്ചിലേറെ നാടകങ്ങളും നിരവധി കവിതകളും അഞ്ചു നോവലുകളും എഴുതി.