'ഐശ്വര്യ ചികിത്സ' നടത്തി വനിതാ ഡോക്ടറുടെ 45 പവന്‍ തട്ടിയെടുത്ത് ഉസ്താദ് മുങ്ങി

ഫറോക്ക്-  ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവന്‍ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടര്‍ക്കും കുടുംബത്തിനും 'ഐശ്വര്യ ചികിത്സ' നടത്തിയ ഉസ്താദിനെതിരെ ഫറോക്ക് പോലീസ്  കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയില്‍ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തട്ടിപ്പ് നടത്തിയവരുടെ പൂര്‍ണ വിവരങ്ങള്‍ പരാതിക്കാരിക്ക് അറിയാത്തതിനാല്‍ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പോലീസ് പറയുന്നു. ഉസ്താദും കൂട്ടരും ഒളിവില്‍ പോയതായും സൂചനയുണ്ട്.
ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കില്‍ വന്നയാളാണ് ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താന്‍ പ്രേരണ നല്‍കി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടര്‍ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. 'ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്' സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്‍വാങ്ങിയെങ്കിലും സ്വര്‍ണം കൈമാറേണ്ടെന്ന് ഉസ്താദ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഉസ്താദ് നിര്‍ദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഒരോ പൊതി സ്വര്‍ണാഭരണങ്ങള്‍ ചികിത്സാ കേന്ദ്രത്തിലെ അലമാരയില്‍ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതല്‍ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ 45 പവന്‍ സ്വര്‍ണാഭരണമാണ് അലമാരയില്‍ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതും വഞ്ചിതയായതും ഡോക്ടര്‍ അറിയുന്നത്. തുടര്‍ന്ന് മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്.
 

Latest News