ഇന്ധനനികുതി കുറഞ്ഞത് 500 കോടിയുടെ നഷ്ടമുണ്ടാക്കും- ബാലഗോപാല്‍

തിരുവനന്തപുരം- നിലവില്‍ ഇന്ധനനികുതി കുറഞ്ഞതുകാരണം 500 കോടിയുടെ സാമ്പത്തിക നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാരിനുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അടുത്ത വര്‍ഷം വരുമാനത്തില്‍ 1000 കോടിയിലധികം രൂപയുടെ കുറവുമുണ്ടാകും. ഇത്രയും കോടി രൂപയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നുവെന്നത് നമ്മള്‍ കാണണമെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ധനവിലയില്‍ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തില്‍ വന്നിട്ടുണ്ട്. കേന്ദ്രനികുതികൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാല്‍ കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ കേരളത്തിന്റെ നികുതിയിലും കുറവുവരുമെന്നു ധനമന്ത്രി  പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നികുതി 10 രൂപയും അഞ്ച് രൂപയുമായി കുറച്ചപ്പോള്‍ കേരളത്തില്‍ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ് കുറഞ്ഞത്. ഇതില്‍ ഡിസലിന്റെ 2.30 രൂപയും പെട്രോളിന്റെ 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നികുതി നിരക്ക് നേരത്തേതന്നെ കുറച്ചതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വര്‍ധിപ്പിച്ചത്. 2014 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ധന കാണാം. 2015 ജനുവരിയില്‍ ക്രൂഡ്ഓയില്‍ വില 46.59 ഡോളറായി. ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ ആ സര്‍ക്കാര്‍ തയാറായില്ല. 2014 ഓഗസ്റ്റില്‍ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനമായിരുന്നു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സെപ്റ്റംബറില്‍ 26.92 ശതമാനമായി നികുതി വര്‍ധിപ്പിക്കുകയായിരുന്നു. ഒക്ടോബറില്‍ 27.42 ശതമാനമായും നവംബറില്‍ 28.72 ശതമാനമായും 2015 ജനുവരിയില്‍ 29.92 ശതമാനമായും നികുതി നിരക്ക് വര്‍ധിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങിയപ്പോഴും ഇവിടെ നികുതി 30.18 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്.
2016 മുതല്‍ കേരളം നികുതി നിരക്ക് വര്‍ധിപ്പിച്ചിട്ടേയില്ല. എന്ന് മാത്രമല്ല 2018 ജൂണില്‍ പെട്രോളിന്റെ നികുതി നിരക്ക് 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 22.76 ശതമാനമായും കുറച്ചു. 509 കോടി രൂപയുടെ ആശ്വാസമാണ് അന്ന് ആ നടപടിയിലൂടെ സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കിയത്. അന്നത്തെ പെട്രോള്‍ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കുറഞ്ഞത് 1500 കോടിയുടെ ആശ്വാസമെങ്കിലും ജനത്തിന് കിട്ടിയിട്ടുണ്ടാവും. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കാന്‍ മിക്ക സംസ്ഥാനങ്ങളും തയാറായപ്പോള്‍, അതില്‍നിന്നു വിട്ടുനിന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

 

 

 

Latest News