Sorry, you need to enable JavaScript to visit this website.

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്ന പ്രതിയെ വിദഗ്ധമായി പിടികൂടി

കോഴിക്കോട്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി കോഴിക്കോട് പന്തീരാങ്കാവ് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തീരാങ്കാവ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് റെയില്‍വേ സ്‌റ്റേഷനിലെ നാല്‍പതോളം സിസിടിവി ക്യാമറകള്‍ പരതിയത്. ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ടിക്കറ്റെടുത്ത സമയംവച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനിലാണെന്ന് മനസ്സിലായി. പന്തീരാങ്കാവ് പൊലീസ് വിവരം അറിയിച്ചതിന്റ അടിസ്ഥാനത്തില്‍ റയില്‍വേ പോലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോടുനിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാല്‍ തോറ്റു പിന്മാറാതിരുന്ന പോലീസ് ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു. ഫോണ്‍ നമ്പറില്ല, അജാസെന്ന് പേരു മാത്രം. ഇതേ പേരുളളവരെ ഫേസ്ബുക്കില്‍ അന്വേഷിച്ചു. അതിലെ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പോലീസ് കൊട്ടാരക്കരയില്‍നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ആശയവിനിമയം നടത്തിയതും ഇന്‍സ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു.
 

Latest News