തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് തന്ത്രപരമായ ഒരു ലക്ഷ്യമുണ്ട്, അത് സ്വദേശികൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കലാണ്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാത്രമല്ല, മുഴുവൻ ഗവൺമെന്റ് വകുപ്പുകളുടെയും ലക്ഷ്യമാണിത്. പരിഹാരം കാണേണ്ട ഏറ്റവും വലിയ പ്രശ്‌നവുമാണ് തൊഴിലില്ലായ്മ. എന്നാൽ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കലും ബിനാമി വിരുദ്ധ പോരാട്ടവും വൻകിട സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കൂട്ടിക്കലർത്തുകയാണ് ചെയ്തതെന്ന് മന്ത്രാലയത്തിന്റെ ചുവടുവെപ്പുകൾ പിന്തുടരുന്ന നമുക്ക് കാണുന്നതിന് സാധിക്കും.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ബാധകമാക്കുന്ന ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളം താങ്ങാൻ കഴിയാത്തതാണ്. ലാഭം നേടുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഓരോ റിയാലും ലാഭിക്കേണ്ടത് ആവശ്യമാണ്. സൗദിവൽക്കരണ ലക്ഷ്യങ്ങൾ സുവ്യക്തമാണ്. നിർണിത തൊഴിലുകളിൽ വിദേശികൾക്കു പകരം സൗദികളെ നിയമിക്കലാണ് സൗദിവൽക്കരണം. എന്നാൽ കയറ്റിറക്ക് തൊഴിലുകൾ, ലോറി ഡ്രൈവർ, വാൻ സെയിൽസ്മാൻ, നിർമാണ തൊഴിലുകൾ പോലെ സൗദികൾക്ക് നിർവഹിക്കുന്നതിന് ദുഷ്‌കരമായ ചില തൊഴിലുകൾ സൗദിവൽക്കരണത്തിന് പുറത്താണ്. നിലവിലെ സാഹചര്യത്തിൽ ഈ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുക സാധ്യമല്ല. എന്നാൽ മറ്റു മേഖലകൾക്ക് ബാധകമായ അതേ ലെവിയാണ് ഈ മേഖലയിലും ബാധകം. ഇത് ഏറെ കൂടുതലും താങ്ങാൻ കഴിയാത്തതുമാണ്.
വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് ഉയരുന്നതിന് അർഥം വിലക്കയറ്റമാണ്. മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ നിർമാണ മേഖലയിൽ തൊഴിലാളിയെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് ഏറെ കൂടുതലാണ്. ഇനിയും സൗദിവൽക്കരണം നിർബന്ധമാക്കാത്ത മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയെല്ലാം പുതിയ ലെവി പ്രതികൂലമായി ബാധിക്കുന്നു.
സ്വകാര്യ മേഖലുമായുള്ള പൂർണ പങ്കാളിത്തത്തോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രവർത്തിക്കണമെന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുകയാണെങ്കിൽ അതിനുള്ള കാരണങ്ങളും അത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിബന്ധങ്ങളും പ്രയാസങ്ങളും മന്ത്രാലയം കണക്കിലെടുക്കണം. ഇങ്ങിനെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ നടത്തുന്ന സൗദി യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണുകയും സ്ഥാപനങ്ങൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിന് അവർക്ക് ആവശ്യമായ ഇളവുകളും സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
പലവിധ ഫീസുകളും നികുതികളും നിരക്ക് വർധനവും മൂലം ചെലവുകൾ കുത്തനെ വർധിച്ചതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനർഥം നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലയും നിരക്കുകളും ഉയരുമെന്നാണ്.
സ്വന്തം നിലക്ക് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ സാഹചര്യമല്ല നിലവിൽ രാജ്യത്തുള്ളത്. നിലവിലെ പരിഷ്‌കാരങ്ങൾ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. വൻകിട സ്ഥാപനങ്ങൾക്ക് വെല്ലുവിളികൾ നേരിടുന്നതിന് കൂടുതൽ ശേഷിയുണ്ടാകും. പടിപടിയായും ഒഴുക്കോടെയും സൗദിവൽക്കരണം നടപ്പാക്കുന്നതിന് ആഗ്രഹിക്കുന്നുവെങ്കിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വളർച്ചയാണ് പുതിയ തൊഴിലവസരങ്ങളും നിക്ഷേപാവസരങ്ങളും സൃഷ്ടിക്കുക. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വളർച്ച നികുതികളും ഫീസുകളും അടക്കമുള്ള മേഖലകളിൽ നിന്നുള്ള സർക്കാർ വരുമാനവും വർധിപ്പിക്കും.
സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കേണ്ടത്. അല്ലാതെ, ശ്വാസംമുട്ടിച്ചു ഇല്ലാതാക്കുന്നതിനല്ല. സൗദിവൽക്കരണം മന്ദഗതിയിലാകുന്നതിനും സ്വകാര്യ സ്ഥാപനങ്ങളുടെ വളർച്ച മന്ദീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അന്വേഷിച്ച് കണ്ടെത്തണം. സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളുമായി ചർച്ചകളിലും സംവാദങ്ങളിലും മുഴുകണം. ലോകത്തെ ഏതൊരു സമ്പദ്‌വ്യവസ്ഥയെയും പോലെ സൗദി സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വഴി തൊഴിലുടമകൾക്ക് സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. (അൽറിയാദ് ദിനപ്പത്രത്തിലെ കോളമിസ്റ്റാണ് ലേഖകൻ)