റിയാദ് - 'സൗഹൃദ കേരളത്തിന്റെ വീണ്ടെടുപ്പിന്' എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു. വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു. 'കേരളം ഫാസിസത്തിനെതിരെ ഉറച്ച നിലപാടെടുത്ത നാടാണ്. നവോത്ഥാന നായകർ കെട്ടിപ്പടുത്ത കേരളത്തിന്റെ സാമൂഹികാന്തരീക്ഷവും സാഹോദര്യവും തകർത്ത് അസ്വസ്ഥത പടർത്തി അധികാരം നിലനിർത്താനുള്ള ചിലരുടെ ആസൂത്രിതവും ബോധപൂർവവുമായ നീക്കത്തെ നാം ചെറുത്ത് തോൽപ്പിക്കണം. വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദം നിലനിർത്തുന്നതിനും നവോത്ഥാനത്തിന്റെ സന്ദേശമായ സാഹോദര്യത്തെ സംരക്ഷിക്കുന്നതിനും നാം ഒരുമിച്ച് നിൽക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ എല്ലാത്തരം താൽപര്യങ്ങളോടും വിയോജിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം കേരള ഇടതുപക്ഷത്തിനുണ്ട്. എന്നാൽ താൽക്കാലികമായ തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിക്കുകയും അതുവഴി മുസ്‌ലിം ഭീതി വളരുന്നതിനു സഹായകരമായ സാഹചര്യം ഒരുക്കി കൊടുക്കുകയുമാണ് അവരെന്നും സാജു ജോർജ് കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി ഖലീൽ പാലോട് വിഷയാവതരണം നടത്തി. മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പയ്യന്നൂർ സൗഹൃദവേദി പ്രസിഡന്റ് സനൂബ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. അജ്മൽ ഹുസ്സൈൻ സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു. അഷ്‌കർ മാഷ് അവതാരകനായിരുന്നു.