തിരുവനന്തപുരം- കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ. അനുപമയുടെ മാതാപിതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചു. നവംബർ രണ്ടിന് കേസിൽ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ നടക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗർഭിണിയായ മകളെ ഒളിവിൽ താമസിപ്പിച്ച് ഭീഷണിപ്പെടുത്തി സമ്മതപത്രം ഒപ്പിട്ടുവാങ്ങിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, കേസ് നിലനിൽക്കില്ലെന്നും അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് കൈമാറിയതെന്നും പ്രതിഭാഗം വാദിച്ചു. പഠിക്കാൻ പറഞ്ഞയച്ച മകൾ ഗർഭിണിയായാണ് തിരിച്ചുവന്നത്. ഈ സഹചര്യത്തിൽ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ ഇവരും ചെയ്തിട്ടുള്ളൂവെന്നും പ്രതിഭാഗം വാദിച്ചു.