Sorry, you need to enable JavaScript to visit this website.

കൗസ്റ്റിലെ മലയാളി യുവശാസ്ത്രജ്ഞന് അമേരിക്കയില്‍ പേറ്റന്റ്

ജിദ്ദ- കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കൗസ്റ്റ്) പോസ്റ്റ് ഡോക്ടറല്‍ സയന്റിസ്റ്റായ യുവ മലയാളി ശാസ്ത്രജ്ഞന് അമേരിക്കയില്‍ നിന്ന് പേറ്റന്റ്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിബെന്‍സിമിഡാസോളുകളുടെ നിര്‍മാണവുമായുള്ള പഠനത്തിനാണ് ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് യു.എസ് പേറ്റന്റ് ലഭിച്ചത്. അമേരിക്കയിലെ അലബാമ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടത്തിയ റിസര്‍ച്ച് സയന്റിസ്റ്റ് ജോലിയുമായി ബന്ധപെട്ടു നിര്‍മിച്ച പോളിമെറുകള്‍ക്കാണ് ഡോ. ഇര്‍ഷാദിനെ തേടി ഈ അവാര്‍ഡ് എത്തിയത്.

പ്രൊഫ. ജേസണ്‍ ബാറയും ആയി ചേര്‍ന്നു നാസയുടെ 11 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പില്‍ ഇത്തരത്തിലുള്ള പോളിമറുകളുടെ വികസനത്തില്‍ 2018-2021 കാലത്ത് പ്രവര്‍ത്തിച്ച ഡോ. ഇര്‍ഷാദ്  ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദി അറേബ്യയിലെത്തിയത്. ഇപ്പോള്‍ സൗദിയിലെ അരാംകോ പോലുള്ള കമ്പനികള്‍ക്കുവേണ്ടി ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പുതിയതരം  പോളിമര്‍ സ്തരങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഈ യുവ ശാസ്ത്രജ്ഞന്‍.

കോഴിക്കോട് എം.എം.വി.എച്ച്.എസ്.എസില്‍ സ്‌കൂള്‍ പഠനം. രാമകൃഷ്ണാ മിഷന്‍ ഹയര്‍സെക്കണ്ടറിയില്‍നിന്ന് പ്ലസ്ടു. കെമിസ്ട്രിയില്‍ ഫാറൂഖ് കോളജില്‍ നിന്ന് ബിരുദവും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനാന്തര ബിരുദവും നേടിയ ഇര്‍ഷാദ്, ഐ.ഐ.ടി ബോംബെയില്‍ ഒരു വര്‍ഷം ഗവേഷണം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് ഫെല്ലോഷിപ്പ് നേടിയായിരുന്നു ഈ ഗവേഷണം.

2015 ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓര്‍ഗാനിക് പോളിമര്‍ മെറ്റീരിയല്‍ സിന്തസിസില്‍ പി.എച്ച്.ഡി നേടി. രണ്ട് വര്‍ഷം കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ദക്ഷിണ കൊറിയയിലെതന്നെ കൊറിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിസിറ്റിംഗ് സയന്റിസ്റ്റായും ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ സര്‍വകലാശാലയില്‍ ഒരു വര്‍ഷം പോസ്റ്റ്‌ഡോക്കായും ജോലി ചെയ്തു, അവിടെ അദ്ദേഹം വേര്‍തിരിക്കല്‍ സാങ്കേതികവിദ്യക്കായി നിരവധി നൂതന പോളിമെറിക് മെറ്റീരിയലുകള്‍ വികസിപ്പിച്ചു. ഗവേഷണ കണ്ടത്തലുകള്‍ അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട്, കൊറിയ, സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

10 വര്‍ഷമായി ഡോ. ഇര്‍ഷാദ് ഗ്യാസ് വേര്‍തിരിക്കലിനും ജല ശുദ്ധീകരണ സാങ്കേതികവിദ്യക്കുമുള്ള അയോണിക് പോളിമറുകളില്‍ ഗവേഷണ രംഗത്ത്  ചെയ്ത് അനേകം അംഗീകാരങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 23 അന്താരാഷ്ട്ര ശാസ്ത്ര പ്രബന്ധങ്ങള്‍, അമേരിക്കയിലും കൊറിയയിലുമായി ഏഴ് പേറ്റന്റ്്, പോളിമര്‍സ് ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, പോളിമര്‍സ് പ്രത്യേക ലക്കത്തിന്റെ ഗസ്റ്റ് എഡിറ്റര്‍, മെംബ്രേന്‍സുകള്‍ക്കുള്ള പ്രത്യേക ലക്കത്തിന്റെ ഗസ്റ്റ് എഡിറ്റര്‍, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അംഗം, നോര്‍ത്ത് അമേരിക്കന്‍ മെംബ്രന്‍ സൊസൈറ്റി അംഗം, ട്രിച്ചി -2009 ലെ നാഷണല്‍ സിമ്പോസിയത്തില്‍ രസതന്ത്ര ക്വിസില്‍ ഒന്നാം സമ്മാനം തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍ ഈ യുവ ശാസ്ത്രജ്ഞനെ തേടി എത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ വിദ്യാഭ്യാസ വിഭാഗം സ്‌പോണ്‍സര്‍ ചെയ്യുന്ന 2020 ഫ്യൂച്ചര്‍ ഫാക്കല്‍റ്റി മെന്ററിംഗ് പ്രോഗ്രാമിലേക്ക് ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരില്‍നിന്ന് 9 -ാം റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു.

പരേതനായ പുത്തന്‍ വീട്ടില്‍ മുഹമ്മദാലിയാണ് പിതാവ്, മാതാവ് കമ്മകക്കത്ത് സഫിയ. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയും കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് ബിരുദധാരിയുമായ നബീലയാണ് ഭാര്യ. മകന്‍ ഐന്‍ ഇര്‍ഷാദ് കൗസ്റ്റ് സ്‌കൂളില്‍ കെ-3 യില്‍ പഠിക്കുന്നു.

 

Latest News