പ്രവാസികള്‍ ഭൂരിഭാഗവും തിരിച്ചുപോയതായി മുഖ്യമന്ത്രി, പുനരധിവാസ പാക്കേജിന് പുതിയ നിര്‍ദേശം

തിരുവനന്തപുരം- പ്രവാസികളുടെ പുനരധിവാസത്തിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ നിര്‍ദേശം ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിട്ടി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി 39,55,230 പേര്‍ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 - 22 ലെ ബജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഭവനവായ്പ ഉള്‍പ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി 'നോര്‍ക്ക സ്‌കില്‍ റിപ്പോസിറ്ററി പദ്ധതി' എന്ന പേരില്‍ ഏകജാലക സംവിധാനവും തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 'സ്‌കില്‍ അപ്ഗ്രഡേഷന്‍ ആന്റ് റീഇന്റഗ്രേഷന്‍ പദ്ധതി'യും നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള വിദേശ റിക്രൂട്ടിംഗ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്ട്മെന്റ് സേവനങ്ങള്‍ക്കുമായി ഒരു പദ്ധതി വിഭാവനം ചെയ്യുകയും രണ്ട് കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോര്‍ക്കയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്ര മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News