വിമര്‍ശകരുടെ വായടപ്പിക്കാന്‍ ദേശസുരക്ഷയെന്ന കവചം എപ്പോഴും ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന് കനത്ത പ്രഹരമാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്ന പ്രധാനന്യായം ഇതായിരുന്നു. ദേശസുരക്ഷയുടെ പേരു പറഞ്ഞ് എപ്പോഴും രക്ഷപ്പെടാമെന്ന് കരുതരുതെന്നാണ് പരമോന്നത നീതിപീഠം ഓര്‍മിപ്പിച്ചിരിക്കുന്നത്. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
ഇസ്രായില്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കോടതി തള്ളിയിരിക്കുന്നത്. പകരം പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതിയെ നിയോഗിച്ചിരിക്കയാണ്. പെഗാസസ് ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ജഡ്ജിമാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാന്‍ ദേശ സുരക്ഷയെ ബാധിക്കുമെന്ന വാദമാണ് സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.
കൃത്യമായ മറുപടി നല്‍കാന്‍ കോടതി പലതവണ സമയം നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് വിവരങ്ങള്‍ മാത്രം അടങ്ങിയ സത്യവാങ്മൂലം നല്‍കി രക്ഷപ്പെടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
അന്വേഷണം സുപ്രീം കോടതി മേല്‍നോട്ടത്തിലായതോടെ പെഗാസെസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന് കൃത്യമായ മറുപടി നല്‍കേണ്ടി വരും. എന്തിനുവേണ്ടിയാണ് ഫോണുകള്‍ ചോര്‍ത്തിയതെന്ന കാര്യവും വെളിപ്പെടുത്തേണ്ടി വരും. അന്വേഷണവുമായി സഹകരിക്കണമെന്ന കോടതിയുടെ നിര്‍ദേശം സര്‍ക്കാരിന് അവഗണിക്കാനാവില്ല. സ്വകാര്യതക്കുള്ള അവകാശം ഹനിക്കപ്പെടുന്ന കാര്യമാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും എന്തിലും ഏതിലും ദേശസുരക്ഷയും ദേശീയതാ വാദവും ഉയര്‍ത്തി രക്ഷപ്പെടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് സുപ്രീം കോടതി തകര്‍ത്തിരിക്കുന്നത്.
പലവിഷയങ്ങളിലും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ വായടപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ഭരണകക്ഷിയായ ബി.ജെ.പിയും ദേശസുരക്ഷയെന്ന ആയുധം നല്‍കിയാണ് മന്ത്രിമാരേയും നേതാക്കളേയും രംഗത്തിറക്കാറുള്ളത്. മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഈ ആയുധം കണക്കിലെടുത്ത് കൃത്യമായ ഇടപെടലുകള്‍ നടത്താറില്ല.