Sorry, you need to enable JavaScript to visit this website.

ദേശീയ സുരക്ഷയുടെ പേരില്‍ കേന്ദ്രത്തിന് എപ്പോഴും ഫ്രീ പാസില്ല; പെഗസസ് കേസില്‍ സുപ്രീം കോടതി പറഞ്ഞത്

ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ് വെയര്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടേയും മന്ത്രിമാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ജഡ്ജിമാരുടേയും ഫോണ്‍ രഹസ്യമായി ചോര്‍ത്തി എന്ന ആരോപണം മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് ഗൗരമേറിയ നിയമപ്രശ്‌നമുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പെഗസസ് ചാരവൃത്തി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച് വിധി പറഞ്ഞ കോടതി കേന്ദ്ര സര്‍ക്കാരിന് താക്കീതും നല്‍കി. 

പെഗസസ് ചാരവൃത്തി സംബന്ധിച്ച ആരോപണങ്ങള്‍ അവ്യക്തമായി നിഷേധിച്ചതു കൊണ്ടായില്ലെന്നും മതിയായ അവസരം നല്‍കിയിട്ടും ഇതു സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തത നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമപരമായ ഫോണ്‍ ചോര്‍ത്തലുകളെ സംബന്ധിച്ച സര്‍ക്കാരിന്റെ പ്രസ്താവനകളെ കുറിച്ചും സുപ്രീം കോടതി പ്രതികരിച്ചു. ദേശീയ സുരക്ഷാ വിഷയം ഉയര്‍ത്തുന്ന സാഹചര്യങ്ങളിലെല്ലാം ഭരണകൂടത്തിന് ഇടപെടാനുള്ള ഫ്രീ പാസ് ലഭിക്കില്ല. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജോലിയില്‍ ഭരണകൂടത്തിന് എതിര്‍ നില്‍ക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പു നല്‍കി.

2019 മുതല്‍ പെഗസസ് ഉപയോഗിച്ച് രഹസ്യ നിരീക്ഷണം നടത്തിയതു സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും മതിയായ സമയം അനുവദിക്കുകുയം ചെയ്തത്. എന്നിട്ടും ഒരു സൂചനയും ലഭിക്കാത്ത പരിമിതമായ വിവരങ്ങള്‍ മാത്രമാണ്  സത്യവാങ്മൂലങ്ങളായി നല്‍കിയത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നെങ്കില്‍ കോടതിയുടെ പണി കുറയുമായിരുന്നെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

അന്വേഷണത്തിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി തള്ളി. മുന്‍വിധിക്കെതിരായ നീതിന്യായ തത്വങ്ങളെ ലംഘിക്കുന്നതാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. പെഗസസ് രഹസ്യ നിരീക്ഷണത്തിന് നേരിട്ട ഇരയായവരാണ് ഹര്‍ജിക്കാരില്‍ പലരും. അതുകൊണ്ട് തന്നെ നീതി നിര്‍വഹിച്ചാല്‍ മാത്രം പോര, അത് നിര്‍വഹിച്ചതായി കാണുക കൂടി ചെയ്യേണ്ടതുണ്ടെന്നും വിധിയില്‍ കോടതി പറഞ്ഞു.
 

Latest News