ന്യൂദൽഹി- ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതി രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി നടത്തുന്ന അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കും.
റോ മുൻ മേധാവി അലോക് ജോഷി, ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി), ഡോ. പി.പ്രഭാഭരൻ (കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ (മുംബൈ ഐ.ഐ.ടി പ്രഫസർ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. എട്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേസ് പരിഗണിച്ച സെപ്റ്റംബർ 23നു തന്നെ കോടതി ഉറപ്പു നൽകിയിരുന്നു.