പാലക്കാട്- വീട് വെക്കാനായി സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്ത ശേഷം കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ ബാങ്ക് വായ്പ പീപ്പിൾസ് ഫൗണ്ടേഷൻ അടച്ചു തീർത്തു. പാലക്കാട് സ്വദേശിയായ പ്രവാസിയാണ് പാലക്കാട് സർവീസ് സഹകരണ ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് അദ്ദേഹം കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ബാധിച്ചു മരിച്ച നിർധനരായ പ്രവാസികളുടെ കുടുംബത്തെ സംരക്ഷിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച കോവിഡ് 19 പ്രവാസി സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുബത്തെ കടബാധ്യതയിൽനിന്ന് മുക്തമാക്കുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് 4.88 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീർപ്പാക്കി വായ്പ ക്ലോസ് ചെയ്തു. ഈ തുകക്കുള്ള ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബഷീർ പുതുക്കോട് ബാങ്ക് മാനേജർക്ക് കൈമാറി. പ്രവാസി സുരക്ഷ പദ്ധതി പ്രകാരം ഇതിനകം 56 കുടുംബങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്‌വിയും ചടങ്ങിൽ സംബന്ധിച്ചു.