Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ വിഎച്പി റാലിക്കിടെ മസ്ജിദ് ആക്രമിച്ചു; മുസ്‌ലിം വീടുകളില്‍ കൊള്ള, കടകള്‍ക്ക് തീയിട്ടു

അഗര്‍ത്തല- ബംഗ്ലദേശില്‍ ഈയിടെ ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്പി) വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ ചൊവ്വാഴ്ച വകീട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മുസ്‌ലിം പള്ളി ആക്രമിക്കപ്പെട്ടു. മുസ്‌ലിംകളുടെ ഏതാനും വീടുകള്‍ ആക്രമിച്ചു കൊള്ളയടിക്കുകയും രണ്ട് കടകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. 3500ഓളം വിഎച്പി പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതെന്നും ഇവരില്‍ ഒരു വിഭാഗം ചംതില്ലില്‍ ഒരു മസ്ജിദ് ആക്രമിക്കുകയും ചെയ്തു. ഇവിടെ നിന്നും അല്‍പ്പം ദൂരെയുള്ള റോവ ബസാറില്‍ മൂന്ന് വീടുകളും മൂന്ന് കടകളും കൊള്ളയടിക്കുകയും രണ്ട് കടകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തതായി പാനിസാഗര്‍ സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍ സൗഭിക് ദേവ് പറഞ്ഞു. ആക്രമിക്കപ്പെട്ട വീടുകളും കടകളും മുസ്‌ലിംകളുടേതാണ്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ച് സംഘര്‍ഷ സാധ്യത തടഞ്ഞിരിക്കുകയാണ്. പള്ളിക്കു സമീപത്തു നിന്ന് പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കിയതിനാലാണ് അക്രമമുണ്ടായതെന്ന് പ്രകടനത്തില്‍ പങ്കെടുത്ത ബജ്‌റംഗ് ദള്‍ നേതാവ് നാരായന്‍ ദാസ് പറയുന്നു.

സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ സിപിഎം രംഗത്തെത്തി. ബംഗ്ലാദേശിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ഇവിടെ ഇത്തരം സംഭവങ്ങളുണ്ടാക്കുന്നതിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാവ് പബിത്ര കര്‍ പറഞ്ഞു. സമാധാനന്തരീക്ഷത്തിനും സാമുദായിക സൗഹാര്‍ദത്തിനും പേരുകേട്ട നാടാണ് ത്രിപുര. ഇതു നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബംഗ്ലദേശിലെ സംഭവങ്ങളുടെ പേരില്‍ ഏതാനും ദിവസങ്ങളായി ത്രിപുരയില്‍ പലയിടത്തും മുസ്‌ലിംകളെയും പള്ളികളേയും ഉന്നമിട്ട് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. പള്ളികള്‍ക്കും മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കും നേരെ ഉണ്ടായ ആക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര സംസ്ഥാന ജംഇയത്തുല്‍ ഉലമായെ ഹിന്ദ് വെള്ളിയാഴ്ച മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന് നിവേദനം നല്‍കിയിരുന്നു. 

ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ക്രമസമാധാന പ്രശ്‌നം ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. 150ഓളം മസ്ജിദുകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. അഗര്‍ത്തലയ്ക്കു സമീപം ഒരു പള്ളിക്കു നേരെ ഉണ്ടായ ആക്രമം അന്വേഷിച്ചുവരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
 

Latest News