Sorry, you need to enable JavaScript to visit this website.

സൗദിയിൽ ആയിരം അണക്കെട്ടുകൾനിർമ്മിക്കും

റിയാദ് - സൗദിയിലെ എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകൾ കൂടി നിർമിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി വെളിപ്പെടുത്തി. കയ്‌റോ ജലവാരത്തോടനുബന്ധിച്ച് ലോക ജല വികസന റിപ്പോർട്ടിന്റെ അറബി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ സൗദിയിൽ 564 അണക്കെട്ടുകളുണ്ട്. ഇവയുടെ ആകെ സംഭരണ ശേഷി 260 കോടിയിലേറെ ക്യുബിക് മീറ്ററാണ്. 
ഭൂഗർഭ ജലവിതാനം ഉയർത്തൽ, ജലസേചനം, പ്രളയങ്ങൾ തടയൽ, നഗരങ്ങളുടെ ജലയാവശ്യങ്ങിൽ ഒരു ഭാഗം നികത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത്. ചില അണക്കെട്ടുകളോട് ചേർന്ന് ജലശുദ്ധീകരണശാലകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ആകെ 7,40,000 ഘനമീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് അണക്കെട്ടുകളോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിർമാണം പൂർത്തിയായവയും നിർമാണ ഘട്ടത്തിലുള്ളവയുമുണ്ട്. ഏതാനും പ്രവിശ്യകളിലെ കുടിവെള്ള ആവശ്യത്തിനു വേണ്ടി അണക്കെട്ടുകളോടു ചേർന്ന ജലശുദ്ധീകരണശാലകൾ പ്രയോജനപ്പെടുത്തുന്നു. 
വരണ്ട ചുറ്റുപാടുകളുള്ള രാജ്യങ്ങൾക്ക് ജലവെല്ലുവിളികൾ നേരിടാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. ജലത്തിന്റെ മൂല്യവും പ്രാധാന്യവും റിപ്പോർട്ട് ഊന്നിപ്പറയുന്നു. വരണ്ട പരിസ്ഥിതിയുള്ള രാജ്യങ്ങൾ ജലക്ഷാമം നേരിടുന്നു. ഭൂരിഭാഗം അറബ് രാജ്യങ്ങളും വരണ്ട പ്രദേശങ്ങളിലാണ് ഉൾപ്പെടുന്നത്. ഈ രാജ്യങ്ങൾക്ക് ജലവെല്ലുവിളികൾ നേരിടാൻ ആവശ്യമായ പഠനങ്ങൾക്ക് കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മേഖലയെ വിലയിരുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കൽ, ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തൽ, ഊർജവും വ്യവസായവും മികച്ച നിലയിൽ ഉപയോഗപ്പെടുത്തൽ എന്നിവയിലൂടെ ജലവെല്ലുവിളികളെ അതിജീവിക്കൽ സാധ്യമാക്കും. 
ലോകത്ത് ജലദൗർലഭ്യം ഏറ്റവും കുറഞ്ഞ, ഏറ്റവും വരൾച്ചയേറിയ പ്രദേശങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സ്ഥിരമായി ഒഴുകുന്ന നദികൾ രാജ്യത്തില്ല. രാജ്യത്ത് ഉപയോഗിക്കുന്ന ജലത്തിൽ ഭൂരിഭാഗവും ഭൂഗർഭജലമാണ്. ജലസ്രോതസ്സുകളുടെ സുസ്ഥിരത ലക്ഷ്യമിട്ട് തന്ത്രങ്ങളും പദ്ധതികളും സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ടെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി പറഞ്ഞു.
 

Latest News