ബുള്ളറ്റ് പ്രൂഫ് കവചം വേണ്ട, നേരിട്ട് സംസാരിക്കണം- കശ്മീരില്‍ അമിത് ഷാ

ശ്രീനഗര്‍- സുരക്ഷക്കായി വേദിയില്‍ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം എടുത്തുമാറ്റി കശ്മീര്‍ ജനതയോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച ശ്രീനഗറിലെ ഷേറെ കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ സുരക്ഷാകവചം ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്തത്.

ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്  അമിത് ഷാ പറഞ്ഞു. 2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്.  

ഞാന്‍ ഏറെ പരിഹസിക്കപ്പെട്ടു. അപലപിക്കപ്പെട്ടു. ഇന്നെനിക്ക് നിങ്ങളോട്  തുറന്നു സംസാരിക്കണം. അതുകൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് കവചമോ മറ്റു സുരക്ഷയോ ഇവിടെ ഇല്ലാത്തത്. പാകിസ്ഥാനോട് സംസാരിക്കണമെന്നാണ് ഫാറൂഖ് സാഹിബ് എന്നോട് നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കളോടും താഴ്വരയിലെ ജനങ്ങളോടുമാണ് ഞാന്‍ സംസാരിക്കുക- അമിത് ഷാ  പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഗന്ദര്‍ബാലിലെ ഖീര്‍ ഭവാനി ക്ഷേത്രവും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.

 

Latest News