Sorry, you need to enable JavaScript to visit this website.

പ്രിയങ്ക 'ട്വിറ്റര്‍ വദ്ര', കോണ്‍ഗ്രസിന് 7 സീറ്റു പോലും നിലനിര്‍ത്താനാകില്ലെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ- യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന പ്രിയങ്ക ഗാന്ധി ഒരു വെല്ലുവിളി അല്ലെന്നും കോണ്‍ഗ്രസിന് കയ്യിലുള്ള ഏഴു സീറ്റ് നിലനിര്‍ത്താനായാല്‍ അതു തന്നെ വലിയ നേട്ടമായിരിക്കുമെന്നും യുപി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ. പ്രിയങ്കയെ ട്വിറ്റര്‍ വദ്രയെന്ന് വിശേഷിപ്പിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കോണ്‍ഗ്രസ് യുപിയില്‍ നിലവിലില്ല. 2014 ലോക്‌സബാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരെയാണ് യുപിയില്‍ നിന്ന് ലഭിച്ചത്. 2019ല്‍ അത് ഒന്നായി ചുരുങ്ങി. അതുപോലെ 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റാണ് ലഭിച്ചത്. 2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ ഏഴു സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ അത് വലിയ നേട്ടമാകും- മൗര്യ പറഞ്ഞു. 40 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം കൊണ്ടൊന്നും ഫലമില്ലെന്നും അദ്ദേഹംപറഞ്ഞു. 

മറ്റു പ്രതിപക്ഷ പാര്‍ട്ടികളായ എസ് പിക്കും ബിഎസ്പിക്കും 2017 തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ വരവനുും അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുടെ വരവിനും ഒരു പ്രധാന്യവുമില്ലെന്നും അവര്‍ വോട്ട് നശിപ്പിക്കുന്നവരാണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. 

യുപിയില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി മുഖമെന്ന ചോദ്യത്തില്‍ നിന്ന് മൗര്യ ഒഴിഞ്ഞു മാറി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷപ്പെട്ടിരുന്ന നേതാവാണ് മൗര്യ. അവസാന നിമിഷമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നത്. പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് മൗര്യ പറഞ്ഞത്.
 

Latest News