സിനിമാ നിർമാണമെന്നത് യഥാർഥത്തിൽ സംവിധായകന്റെ മനസ്സിലാണ് നടക്കുന്നതെന്ന സത്യം വെളിച്ചത്തേക്ക് വന്നുവെന്നതാണ് കോവിഡ് കാലത്തെ മലയാള സിനിമ പറഞ്ഞുതരുന്നത്. താരാധിപത്യവും ബഹളങ്ങളുമല്ല സിനിമയുടെ കാതലെന്നും അത് പറയുന്നു. കോവിഡ് കാലത്ത് റിലീസ് ചെയ്യപ്പെട്ട മിക്ക ചിത്രങ്ങളും താരാതിപ്രസരമോ തട്ടുപൊളിപ്പൻ ഡയലോഗുകളോ ഇല്ലാത്ത, ഒരു പരിധി വരെ സമാന്തര സിനിമയുടെ നിർവചനങ്ങളിൽ വരുന്ന തരം സിനിമകളാണെന്നത് സന്തോഷകരമാണ്.
അടച്ചിരിക്കുമ്പോൾ നമുക്ക് സർഗശേഷി കൂടുമോ? ജയിലറകളിൽനിന്ന് പിറന്ന മഹത്തായ കൃതികൾ ഇന്നും നമ്മുടെ ചിന്തയെ ചൂടുപിടിപ്പിക്കുന്നുണ്ടെങ്കിൽ, അതെ എന്നാണുത്തരം. രണ്ട് ദശാബ്ദം കൊണ്ട് സാധിക്കേണ്ട മാറ്റം മലയാള സിനിമയിൽ ചിലങ്കയുടെ കിലുക്കമോ ആടയാഭരണമോ ഇല്ലാതെ നിശ്ശബ്ദമായി കടന്നുവന്നുവെങ്കിൽ അതിന് കോവിഡിനോട് നന്ദി പറയുക തന്നെ വേണം. ഏകാന്തത കലാകാരന് അനുഗ്രഹം തന്നെ.
മലയാള സിനിമയിലെ ഭാവുകത്വ മാറ്റം, ഏറ്റവും പുതിയ സാങ്കേതികതയെ പുൽകാനുള്ള വ്യഗ്രത എല്ലാം കോവിഡ് കാലത്തിന്റെ സംഭാവനയാണ്. ഈ മാറ്റത്തിന്റെ ഏറ്റവും വലിയ നിദർശനമാണ് ഇത്തവണത്തെ സിനിമാ അവാർഡ് നിർണയം. കാര്യമായ പരാതികളോ വിവാദങ്ങളോ ഇല്ലാതെയാണ് ഇക്കുറി സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനമുണ്ടായത്. അതിന് കാരണം, മികച്ച ജൂറിയും നിഷ്പക്ഷമായ പ്രവർത്തനവും മാത്രമല്ല, മലയാള സിനിമയിലെ പുതിയ തലമുറയുടെ സർഗാത്മകത കൂടിയാണ്. ആർക്കും കുറ്റം പറയാനാവാത്ത സിനിമകൾക്ക് തന്നെയാണ് ഇക്കുറി പുരസ്‌കാരം.
കോവിഡുണ്ടാക്കിയ സങ്കീർണതകൾക്കിടെ, മലയാള സിനിമയുടെ ഭാവുകത്വം മാറിമറിയുന്നതാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ടത്. 80 ൽപരം സിനിമകളാണ് പ്രാഥമിക സ്‌ക്രീനിംഗിനെത്തിയത് എന്നത് മലയാള സിനിമാ മേഖല നിശ്ചലമായിരുന്നില്ല എന്നോർമിപ്പിക്കുന്നു. ജൂറി അധ്യക്ഷ സുഹാസിനി ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്തു. ഒന്നിനൊന്ന് മികച്ച സിനിമകൾ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നു.
ഒ.ടി.ടി റിലീസുകളിലൂടെ സിനിമ വീടകങ്ങളിലേക്ക് ചേക്കേറിയപ്പോൾ അതിന്റെ കലാമൂല്യവും പ്രമേയപരമായ വൈവിധ്യവുമെല്ലാം വർധിക്കുന്നതാണനുഭവം. പുതിയ സംവിധായകർക്കും രചയിതാക്കൾക്കും മികച്ച അവസരം ലഭിക്കാനും വൻകിട കമ്പനികൾ നിർമാണവുമായി മുന്നോട്ടു വരാനുമൊക്കെ ഈ കാലം ഇടയാക്കി. അതിനാൽ അവതരണത്തിലെ പുതുമയും ശ്രദ്ധേയമായ പ്രമേയവും കൊണ്ട് വേറിട്ടുനിന്ന ചലച്ചിത്രങ്ങൾക്കും കലാകാരന്മാർക്കുമാണ് ഭൂരിപക്ഷം അവാർഡുകളും ലഭിച്ചതെന്നതിൽ തർക്കമില്ല.
ഒ.ടി.ടി റിലീസുകൾക്കെതിരെ തിയേറ്റർ ഉടമകൾ രംഗത്തു വരികയും വലിയ താരങ്ങൾക്ക് നേരെ പോലും ബഹിഷ്‌കരണ ഭീഷണി ഉണ്ടാകുകയും ചെയ്തിട്ടും പ്രേക്ഷകർ ഒ.ടി.ടി റിലീസുകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ആമസോൺ പ്രൈം അടക്കമുളള വമ്പൻ കമ്പനികൾ മാത്രമല്ല, പ്രാദേശിക തലത്തിൽ രൂപപ്പെട്ട പ്ലാറ്റ്‌ഫോമുകൾ വരെ സിനിമകൾ റിലീസ് ചെയ്യാൻ രംഗത്തു വന്നു. ആമസോൺ ഒ.ടി.ടിയിലൂടെ കോവിഡ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ആദ്യ സിനിമയായ സൂഫിയും സുജാതയും വൻ വിജയമാണ് നേടിയത്. ഇപ്പോഴും ആമസോൺ പ്രൈമിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന സിനിമയായി അത് തുടരുകയുമാണ്. സ്വന്തം വീടിന്റെ സ്വകാര്യതയിലും സൗകര്യത്തിലും ഏറ്റവും പുതിയ സിനിമ കുടുംബമൊന്നടങ്കം ആഘോഷത്തോടെ കാണുന്നുവെന്നതാണ് പ്രത്യേകത.
ഇക്കാരണത്തിൽ തിയേറ്ററുകൾ തുറക്കുമ്പോഴുള്ള പ്രതികരണമെന്തായിരിക്കും എന്ന് ആകാംക്ഷയോടെയും അൽപം ആശങ്കയോടെയും കാത്തിരിക്കുകയാണ് തിയേറ്റർ ഉടമകൾ. മോഹൻലാലിന്റെ വൻ ബജറ്റ് ചിത്രമായ മരയ്ക്കാർ ഒ.ടി.ടി റിലീസിന് നൽകാതെ തിയേറ്റർ തുറക്കുന്നതു വരെ കാത്തിരിക്കുന്നത് തന്നെ തിയേറ്ററുകളിലേക്ക് ആളുകളെ തിരികെ കൊണ്ടുവരാനാണ്. എന്നാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ഇനി തടയുക സാധ്യമല്ല. ഇടക്കാലത്ത് തിയേറ്റർ തുറന്നപ്പോൾ മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് തിയേറ്ററിൽ റിലീസായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം കാര്യമായി ആളെത്തിയില്ല. പിന്നീട് ഈ ചിത്രവും അധികപേരും ഒ.ടി.ടിയിലാണ് കണ്ടത്.
കോവിഡ് കാലത്ത് മൊബൈൽ ഫോണിൽ മാത്രം ചിത്രീകരിച്ച സീ യു സൂൺ എന്ന ഫഹദ് ഫാസിൽ ചിത്രവും ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് മൊബൈലിൽ മഞ്ജുവാര്യർ ചിത്രമായ കയറ്റം ഷൂട്ട് ചെയ്ത ചന്ദ്രു സെൽവരാജിന് ലഭിച്ചതുമൊക്കെ കോവിഡ് കാലത്തിന്റെ സവിശേഷതകളാണ്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയോട് സമൂഹത്തിന്റെ സമീപനമാണ് ഹിമാലയത്തിൽ നല്ലൊരു ഭാഗം ചിത്രീകരിച്ച കയറ്റത്തിന്റെ ഇതിവൃത്തം. അവാർഡ് ലഭിക്കാത്ത നിരവധി മികച്ച ചിത്രങ്ങളും ഇക്കുറി മലയാളത്തിലിറങ്ങി. എന്നിട്ടും ആർക്കും പരാതിയില്ലാത്തത് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ മേന്മ കൊണ്ട് തന്നെയാണ്.
മികവ് കണ്ടെത്തുന്നതിൽ സ്വതന്ത്രമായ സമീപനം സ്വീകരിച്ച പ്രശസ്ത നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അവാർഡ് ജൂറി പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. പൊതുവെ ഉണ്ടാകാറുള്ള വിവാദങ്ങൾ ഇക്കുറി മാറിനിന്നുവെന്നത് അവാർഡുകളുടെ സ്വീകാര്യതയാണ് പ്രകടമാക്കുന്നത്. താരങ്ങളെയല്ല അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും അവയുടെ പ്രസക്തിയുമാണ് ജൂറി പരിഗണിച്ചതെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ സുഹാസിനി പറയുകയുണ്ടായി.
മലയാള സിനിമയുടെ എല്ലാ രംഗത്തും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകത യുവത്വത്തിന്റെ സജീവത സിനിമയുടെ ദിശയെത്തന്നെ മാറ്റിമറിക്കുന്നതാണ്. ജൂറിയുടെ മുമ്പാകെ എത്തിയ 80 ചിത്രങ്ങളിൽ 38 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന സംവിധാനം, വൻ ബജറ്റിനു പിറകെ പോകാതെ സിനിമയെടുക്കാൻ വഴിയൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത കൂടിയായപ്പോൾ ഒട്ടേറെപ്പേർ ഈ രംഗത്തേക്ക് കടന്നുവന്നു.
പുരുഷ മേധാവിത്വത്തിന്റെ നിശ്ശബ്ദവും നിർദയവുമായ അധികാര പ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ നിത്യജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് മികച്ച ചിത്രമായി മാറിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും കരസ്ഥമാക്കി. സൂഫിയും സുജാതയും എന്ന ചിത്രവും നിരവധി അവാർഡുകളാണ് നേടിയത്. ഈ രണ്ടു ചിത്രങ്ങളും മലയാള സിനിമയുടെ മാറുന്ന ഭാവുകത്വ പരിസരങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതാണ്.
സിനിമാ നിർമാണമെന്നത് യഥാർഥത്തിൽ സംവിധായകന്റെ മനസ്സിലാണ് നടക്കുന്നതെന്ന സത്യം വെളിച്ചത്തേക്ക് വന്നുവെന്നതാണ് കോവിഡ് കാലത്തെ മലയാള സിനിമ പറഞ്ഞുതരുന്നത്. താരാധിപത്യവും ബഹളങ്ങളുമല്ല സിനിമയുടെ കാതലെന്നും അത് പറയുന്നു. കോവിഡ് കാലത്ത് റിലീസ് ചെയ്യപ്പെട്ട മിക്ക ചിത്രങ്ങളും താരാതിപ്രസരമോ തട്ടുപൊളിപ്പൻ ഡയലോഗുകളോ ഇല്ലാത്ത, ഒരു പരിധിവരെ സമാന്തര സിനിമയുടെ നിർവചനങ്ങളിൽ വരുന്ന തരം സിനിമകളാണെന്നത് സന്തോഷകരമാണ്. സാധാരണക്കാർക്കും ഗ്രഹിക്കാൻ കഴിയുംവിധം ശാന്തമായും ലളിതമായും കഥ പറയുന്ന രീതിയും വികസിച്ചു. മനോഹരമായ ഒരു കവിത പോലെ കണ്ടിരിക്കാവുന്ന ചിത്രമാണ് സൂഫിയും സുജാതയും. മഹത്തായ ഇന്ത്യൻ അടുക്കളയാകട്ടെ, ഓരോ പ്രേക്ഷകനിലും ഒരു പൊട്ടിത്തെറി സൃഷ്ടിക്കുക തന്നെ ചെയ്യും. മികച്ച നടനും നടിയും അഭിനയിച്ച വെള്ളവും കപ്പേളയും വ്യത്യസ്തവും സമകാലികവുമായ പ്രമേയങ്ങളെ വളച്ചുകെട്ടലുകളില്ലാതെ കൈകാര്യം ചെയ്തു. മാറ്റങ്ങൾ ചിലപ്പോൾ ആകസ്മികങ്ങളുമായേക്കാം എന്നത് എത്ര സത്യം.