Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലെവി അടക്കാൻ ആറു മാസം കൂടി സാവകാശം

റിയാദ് - സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തൊഴിലുടമകളും തൊഴിലാളികളുടെ പേരിൽ അടക്കാനുള്ള ലെവി അടക്കാനുള്ള സമയം ആറു മാസം കൂടി നീട്ടി.  സ്വകാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്താണ്‌ ലെവി അടക്കുന്നതിനുള്ള സമയം ആറു മാസത്തേക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ദീർഘിപ്പിച്ചത്. ഇതിന് പുറമെ, ലെവി മൂന്നു തവണകളായി അടക്കുന്നതിനും മന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. 
അതേസമയം, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ലെവി ഇൻവോയ്‌സ് ഇടയാക്കുമെന്ന് വ്യാപാരികളും വ്യവസായികളും പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഒരിക്കലും താങ്ങാൻ കഴിയാത്ത ഇൻവോയ്‌സുകളാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിരിക്കുന്നത്. ഇഖാമ കാലാവധിയുടെ മധ്യത്തിൽ വെച്ചോ കാലാവധി അവസാനിക്കുന്നതിന് മാസങ്ങൾ ശേഷിക്കെയോ വിദേശ തൊഴിലാളികൾ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു പോലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കാതെ മുഴുവൻ ജീവനക്കാർക്കുമുള്ള ലെവി ഇൻവോയ്‌സ് ആണ് മന്ത്രാലയം ഇഷ്യു ചെയ്തിരിക്കുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലെവി ഇൻവോയ്‌സിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു. 
ലെവി ഇൻവോയ്‌സിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഞെക്കികൊല്ലുകയാണെന്ന് സൗദി വ്യാപാരി അഹ്മദ് അൽജിബ്‌രീൻ പറഞ്ഞു. തൊഴിലില്ലായ്മ കുറയ്ക്കൽ അടക്കമുള്ള ലക്ഷ്യങ്ങൾ നേടുന്നതിന് ലെവി അടക്കമുള്ള തീരുമാനങ്ങൾ തൊഴിൽ, സാമൂഹിക മന്ത്രാലയം നടപ്പാക്കുന്നതിനെ എല്ലാവരും പിന്തുണക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങൾ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഏൽപിക്കുന്ന ആഘാതം എത്രമാത്രമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നതെന്ന് അബ്ദുൽ അസീസ് അൽമൂസ പറഞ്ഞു. 

Latest News