Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡിലും കനത്ത മഴയും പ്രളയവും; 23 മരണം, നൈനിറ്റാള്‍ ഒറ്റപ്പെട്ടു

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 23 പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 13 മരണങ്ങളും നൈനിറ്റാളിലാണ്. നിരവധി പേർ വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്.  തിങ്കളാഴ്ച അഞ്ചു പേരാണ് മരിച്ചത്. സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടങ്ങളുണ്ടായി. ചമ്പാവതില്‍ ചല്‍തി നദിക്കു കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലം ഒലിച്ചു പോയി. റോഡുകളും പാലങ്ങളും പ്രളയത്തില്‍ മുങ്ങി. കരസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത്, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ കോപ്റ്ററില്‍ പ്രളയ ബാധിത മേഖല വീക്ഷിച്ചു നാശനഷ്ടങ്ങള്‍ നേരിട്ടു കണ്ടു. വന്‍തോതില്‍ കൃഷിനഷ്ടം സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് കുറവുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് നേരിയ ആശ്വാസമായിട്ടുണ്ട്. കനത്ത മഴ സംസ്ഥാനത്തെ ഒട്ടാകെ ബാധിച്ചിട്ടുണ്ട്. പ്രളയത്തില്‍ കല്ലും മണ്ണും മറ്റു അവശിഷ്ടങ്ങളും കുത്തിയൊലിച്ചെത്തിയതിനാല്‍ കാലധുങ്കി, ഹല്‍ദ്വാനി, ഭാവലി എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Latest News