Sorry, you need to enable JavaScript to visit this website.

കേരള ബാങ്ക് ഐടി ഇന്റഗ്രേഷന് തുടക്കമായി

കേരള ബാങ്ക് ഐ.ടി ഇന്റഗ്രേഷൻ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. 

പുതുതലമുറ ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ കേരള ബാങ്കിലൂടെയും സാധാരണക്കാർക്ക് ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള കേരള ബാങ്ക് ഐ.ടി ഇന്റഗ്രേഷൻ ഉദ്ഘാടനം കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനത്ത് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 
13 മുൻ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും കോർ ബാങ്കിംഗ് സോഫ്റ്റ് വെയറുകൾ (സിബിഎസ്) ഏകീകരിച്ച് എല്ലാ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകുന്നതാണ് ഐടി ഇന്റഗ്രേഷൻ പദ്ധതി. ഇതിലൂടെ  കേരളത്തിലെ നമ്പർ വൺ ബാങ്ക് ആവുകയാണ് ലക്ഷ്യം.
ലോകപ്രശസ്ത സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസിന്റെ ഫിനക്കിൾ ബാങ്കിംഗ് സോഫ്റ്റ്‌വെയറാണ് കോർ ബാങ്കിംഗിനായി കേരള ബാങ്കിന് ലഭ്യമാകുന്നത്. ഫിനക്കിളിന്റെ ഏറ്റവും ആധുനിക വേർഷൻ ഉപയോഗിക്കുന്ന രാജ്യത്തെ സഹകരണ മേഖലയിലെ ആദ്യ ബാങ്ക് കൂടിയാണ് കേരള ബാങ്ക്. കേരള ബാങ്കിന്റെ 769 ശാഖകൾക്കും റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 61.99 കോടി രൂപയാണ് അറ്റാദായം, എൻ.ആർ.ഐ നിക്ഷേപം കൂടി വരുന്നതോടെ കേരളത്തിന്റെ തനത് ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മന്ത്രി പറഞ്ഞു. 
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണ സമിതി ചുമതലയേറ്റ് ഒൻപത് മാസക്കാലയളവിനുളളിലാണ് ഐടി ഇന്റഗ്രേഷൻ സാധ്യമാകുന്നതെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പൂർത്തിയാക്കാനും ട്രാൻസ്ഫർ നിയമാവലി രൂപീകരിക്കുവാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾക്കായി ഓമ്നി ചാനൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 

Latest News