തിരുവനന്തപുരം- കേരളത്തിൽ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഡാമുകൾ തുറക്കണോ എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാർ തൃശ്ശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ, മൂഴിയാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.