ജുമുഅ ഖുതുബയിലും ബിനാമിക്കെതിരെ അവബോധം
തുറൈഫ്- ബിനാമി ബിസിനസ് നിയമങ്ങളിലെ കുരുക്കുകൾ ദിവസം ചെല്ലും തോറും പ്രവാസികളുടെ ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. ചെറുകിട കച്ചവടം നടത്തുന്ന അനേകം പ്രവാസികൾ വലിയ നിരാശയിലാണ്. കടുത്ത നിയമങ്ങൾക്ക് മുന്നിൽ ഇനിയും പിടിച്ചു നിൽക്കാനുള്ള ശേഷിയില്ല എന്നതാണ് പ്രശ്‌നം. ഇക്കാലമത്രയും എന്ത് നിയമങ്ങൾ വന്നാലും നിയമങ്ങൾ ഒരു പരിധി വരെ അനുസരിച്ചും നടപ്പാക്കിയും കുശാഗ്ര ബുദ്ധിയുപയോഗിച്ച് കച്ചവടങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ യാതൊരു വിധ പഴുതുമില്ലാത്തതും എന്തെങ്കിലും മറപിടിച്ച് കച്ചവടങ്ങളുമായി മുന്നോട്ട് പോയാൽ പരാതി കൊടുക്കാനായി ചിലയാളുകൾ കാത്തിരിക്കുകയാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം നിയമവിരുദ്ധമായ എന്തെങ്കിലും കച്ചവട രംഗത്ത് കണ്ടാൽ ഉടനെ അധികൃതർക്ക് പരാതി നൽകുന്ന പ്രവണത സ്വദേശികൾക്കിടയിൽ വർധിച്ച് വരുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കമ്പ്യൂട്ടർവൽക്കരണവും ഇനിയും കച്ചവട മേഖലയിൽ പിടിച്ചുനിൽക്കാൻ പ്രവാസികളെ അനുവദിക്കുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുതുബ ബിനാമി കച്ചവടങ്ങൾക്കെതിരെയായിരുന്നു. ഒരു നിലയ്ക്കും ബിനാമി കച്ചവടങ്ങൾക്ക് കൂട്ടു നിൽക്കരുതെന്ന് സ്വദേശികൾക്ക് മുന്നറിയിപ്പ് നൽകുന്നതായിരുന്നു. അങ്ങനെ ചെയ്താൽ സ്വദേശികൾക്ക് ജയിൽ വാസവും പിഴയുമുണ്ടായിരിക്കും. അതോടെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരങ്ങളുടെ ഭാവി തുലാസിലായി എന്നതാണ് അവസ്ഥ.