ന്യൂദൽഹി- ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച 800ലേറെ പേജ് വരുന്ന സത്യവാങ്മൂലം കോടതിയുടെ കടുത്ത വിമർശനത്തിനിടയാക്കി. 845 പേജുകൾ വരുന്ന സത്യവാങ്മൂലത്തിൽ ആവശ്യമായ വിവരങ്ങളില്ലാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത്രയും പേജുകൾ വരുന്ന അപൂർണ സത്യവാങ്മൂലം സ്വീകരിക്കാൻ സുപ്രീം കോടതി ചവറു പെറുക്കികളല്ലെന്ന് രൂക്ഷമായ ഭാഷയിൽ പറഞ്ഞ കോടതി ഇതു സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. 2016-ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ചാണ് കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നത്.
'എന്താണ് സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്? കോടതിയുടെ മതിപ്പ് പിടിച്ചുപറ്റാനാണോ ഇത്?. ഇതിൽ ഞങ്ങൾ തൃപ്തരല്ല. എല്ലാം കൊണ്ടു വന്ന് കോടതിയിൽ തള്ളുകയാണ് കേന്ദ്രം ചെയ്യുന്നത്. ഈ സത്യവാങ്മൂലം കോടതി സ്വീകരിക്കുന്നില്ല,' ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 'ഇതു പാടില്ല. സർക്കാരിന്റെ പാഴ് വസ്തുക്കളെല്ലാം ഞങ്ങൾക്കു മുമ്പിൽ കൊണ്ടുവന്ന് തള്ളാൻ കോടതി ചവറു പെറുക്കികളല്ല. ഇക്കാര്യത്തിൽ വളരെ കൃത്യമായ വിവരങ്ങൾ അറിയിക്കണം,' ബെഞ്ച് വ്യക്തമാക്കി.
ഖര മാലിന്യ സംസ്‌കരണ ചട്ട പ്രകാരം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന തല ഉപദേശക സമിതികൾ രൂപീകരിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക മൂന്നാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സമിതികൾ രൂപീകരിച്ച തീയതി, സമിതി അംഗങ്ങൾ, യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നീ വിവരങ്ങളും പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്്.