റിയാദ് - സൗദി നിരത്തുകളിലൂടെ മുച്ചക്ര വാഹനങ്ങൾ (ഓട്ടോറിക്ഷകൾ) ഓടുമെന്നായിരുന്നു വലിയ പ്രചാരണം. റോഡുകളിലെ കടുത്ത തിരക്കിൽ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്താൻ ഓട്ടോറിക്ഷകൾ സഹായിക്കുമെന്നും വീതി കുറഞ്ഞ റോഡുകളിലും ഗല്ലികളിലും വലിയ കാറുകളെക്കാൾ നല്ലത് ഓട്ടോറിക്ഷകളാണെന്നും ഇന്ധന ഉപഭോഗം കുറഞ്ഞ ഓട്ടോറിക്ഷകൾ സാമ്പത്തികമായി കൂടുതൽ ലാഭകരമാണെന്നും മുച്ചക്ര വാഹനത്തെ അനുകൂലിക്കുന്നവർ വാദിച്ചിരുന്നു. ഇതിന്റെ ചുവടുപ്പിടിച്ചാണ് സൗദി നിരത്തുകളിൽ ഉടൻ ഓട്ടോറിക്ഷകൾ അനുവദിക്കുമെന്ന തരത്തിൽ പ്രചാരണം നടന്നത്.
എന്നാൽ, ഓട്ടോറിക്ഷകൾക്ക് ലൈസൻസ് നൽകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഓട്ടോറിക്ഷകൾക്ക് ലൈസൻസ് നൽകി തുടങ്ങിയതായി സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ശരിയല്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോകൾ 2015 ൽ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച ഫോട്ടോകളാണ്. ജിദ്ദയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ യാത്രക്ക് അഞ്ചു ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്നതിനുള്ള ആശയം നിക്ഷേപകരിൽ ഒരാൾ ലൈസൻസിനു വേണ്ടി ട്രാഫിക് ഡയറക്ടറേറ്റിന് സമർപ്പിക്കുകയായിരുന്നു. ബന്ധപ്പെട്ട പല വകുപ്പുകളും തീരുമാനിക്കേണ്ട കാര്യമായതിനാൽ നിക്ഷേപകന് ട്രാഫിക് ഡയറക്ടറേറ്റ് ലൈസൻസ് നൽകിയില്ല. മുച്ചക്ര വാഹനങ്ങൾ സൗദിയിലെ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതുമല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.