നേതാജിയെ ഏറ്റെടുത്ത് ബി.ജെ.പി, ആന്‍ഡമാന്‍ ദ്വീപിന് നേതാജിയുടെ പേര്

പോര്‍ട്ട് ബ്ലെയര്‍- ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് നല്‍കിയ സംഭാവനകള്‍ക്ക് മതിയായ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഷാ പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച വ്യക്തികള്‍ക്ക് ചരിത്രത്തില്‍ ഇടം നല്‍കുന്നതിനായാണ് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി 'സുഭാഷ് ചന്ദ്രബോസ് ദ്വീപ്' എന്ന് പുനര്‍നാമകരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.'ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്വാതന്ത്ര്യത്തിന്റെ തീര്‍ഥാടന കേന്ദ്രമാണ്, എല്ലാ യുവാക്കളോടും ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' പേരുമാറ്റിയ ശേഷം ദ്വീപില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മവാര്‍ഷികവും ആഘോഷിക്കും. നേതാജിയുടെ ജീവിത ചരിത്രം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തോട് ചെയ്തത് അനീതിയാണ്, അര്‍ഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് നല്‍കിയിട്ടില്ല-  അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

Latest News