Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ എണ്ണയുൽപാദനം 96.6 ലക്ഷം ബാരലായി ഉയർത്തി

റിയാദ് - കഴിഞ്ഞ മാസം സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 96.6 ലക്ഷം ബാരലായി ഉയർത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ 90,000 ബാരലിന്റെ വർധനയാണ് വരുത്തിയത്.  പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്നുള്ള ഒപെക് പ്ലസ് കൂട്ടായ്മാ രാജ്യങ്ങൾ സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ആകെ 4,70,000 ബാരലിന്റെ വർധന വരുത്തി. 
ഒപെക് പ്ലസ് രാജ്യങ്ങൾ പ്രതിദിനം 40.73 ദശലക്ഷം ബാരൽ എണ്ണ വീതം സെപ്റ്റംബറിൽ ഉൽപാദിപ്പിച്ചു. പതിമൂന്നു ഒപെക് രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനം 27.29 ദശലക്ഷം ബാരലായിരുന്നു. മുൻമാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ 3,20,000 ബാരലിന്റെ വർധന വരുത്തി. റഷ്യയും മറ്റു എട്ടു സ്വതന്ത്ര ഉൽപാദകരും കഴിഞ്ഞ മാസം പ്രതിദിനം 13.44 ദശലക്ഷം ബാരൽ തോതിൽ ഉൽപാദിപ്പിച്ചു. തൊട്ടുമുൻ മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉൽപാദനത്തിൽ ഒന്നര ലക്ഷം ബാരലിന്റെ വർധനയാണ് റഷ്യയും മറ്റു സ്വതന്ത്ര ഉൽപാദകരും വരുത്തിയത്. 
ഒപെക് പ്ലസ് ധാരണ പ്രകാരം കഴിഞ്ഞ മാസം പ്രതിദിനം 5,70,000 ബാരൽ എണ്ണ വീതം അധികം ഉൽപാദിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ കരാർ പ്രകാരം ഉൽപാദന ക്വാട്ട വർധിപ്പിച്ച പത്തൊമ്പതു രാജ്യങ്ങളും കൂടി അധികം ഉൽപാദിപ്പിച്ച എണ്ണ ഇതിൽ കുറവായിരുന്നു. 
കഴിഞ്ഞ മാസം റഷ്യയും ഇറാഖും തങ്ങൾക്ക് അനുവദിച്ച ക്വാട്ടയിൽ കൂടുതൽ എണ്ണ ഉൽപാദിപ്പിച്ചു. റഷ്യ പ്രതിദിനം 98.6 ലക്ഷം ബാരൽ തോതിലാണ് കഴിഞ്ഞ മാസം ഉൽപാദിപ്പിച്ചത്. റഷ്യയുടെ പ്രതിദിന ഉൽപാദന ക്വാട്ട 97 ലക്ഷം ബാരലായിരുന്നു. ഇറാഖ് പ്രതിദിന എണ്ണയുൽപാദനം 41.8 ലക്ഷം ബാരലായും ഉയർത്തി. ഇറാഖിന്റെ ക്വാട്ട 41.1 ലക്ഷം ബാരലായിരുന്നു. സൗദി അറേബ്യ ക്വാട്ട കണിശമായി പാലിച്ചു. ഒപെക്കിന് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരായ കസാക്കിസ്ഥാൻ കഴിഞ്ഞ മാസം പ്രതിദിന ഉൽപാദനത്തിൽ 1,10,000 ബാരലിന്റെ വർധന വരുത്തി. കസാക്കിസ്ഥാൻ കഴിഞ്ഞ മാസം പ്രതിദിനം 14.1 ലക്ഷം ബാരൽ തോതിലാണ് ഉൽപാദിപ്പിച്ചത്. 
മറ്റു നിരവധി രാജ്യങ്ങളിൽ എണ്ണയുൽപാദകർ കഴിഞ്ഞ മാസം പ്രതിസന്ധികൾ നേരിട്ടു. നൈജീരിയ കഴിഞ്ഞ മാസം പ്രതിദിനം 13.9 ലക്ഷം ബാരൽ തോതിലാണ് ഉൽപാദിപ്പിച്ചത്. നൈജീരിയക്ക് അനുവദിച്ച ക്വാട്ടയേക്കാൾ 2,24,000 ബാരൽ കുറവാണിത്. എന്നാൽ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ നൈജീരിയയുടെ പ്രതിദിന എണ്ണയുൽപാദനം 30,000 ബാരൽ തോതിൽ വർധിച്ചു. അംഗോള കഴിഞ്ഞ മാസം പ്രതിദിനം 11.5 ലക്ഷം ബാരൽ എണ്ണ വീതമാണ് ഉൽപാദിപ്പിച്ചത്. മാസങ്ങളായി തങ്ങളുടെ ക്വാട്ടയിലേക്ക് ഉൽപാദനം ഉയർത്താൻ അംഗോളക്ക് സാധിച്ചിട്ടില്ല. 
മലേഷ്യയുടെ എണ്ണയുൽപാദനവും കഴിഞ്ഞ മാസം ഗണ്യമായി കുറഞ്ഞു. അമേരിക്കൻ ഉപരോധം നേരിടുന്ന ഇറാനും വെനിസ്വേലക്കും ഒപെക് പ്ലസ് കരാർ പ്രകാരമുള്ള ക്വാട്ട ബാധകമല്ല. ഈ രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര സംഘർഷം മൂലം ഉൽപാദനത്തിൽ വലിയ ചാഞ്ചാട്ടം നേരിടുന്ന ലിബിയയുടെയും എണ്ണയുൽപാദനം കഴിഞ്ഞ മാസം മാറ്റമില്ലാതെ തുടർന്നു.  

Tags

Latest News