ചെക്ക് പാര്‍ലമെന്റില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തായി, വന്‍ പരാജയം

പ്രാഗ്- 1993ല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബൊഹീമിയ ആന്‍ഡ് മൊറാവിയ,  ചെക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും പുറത്തായി. കഴിഞ്ഞ ആഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ സീറ്റ് നിലനിര്‍ത്താന്‍ ആവശ്യമായ അഞ്ച് ശതമാനം വോട്ട് പരിധി മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

എഎന്‍ഓയും നിലവിലെ പ്രധാനമന്ത്രിയുമായ ആന്ദ്രെജ് ബാബിച്ചിനെ തിരഞ്ഞെടുപ്പില്‍ മറികടന്ന്  എസ്.പി.ഒ.എല്‍.യു സഖ്യം ഏറ്റവും ഉയര്‍ന്ന വോട്ട് നേടി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ഇതിനകം പൈറേറ്റ്‌സ്/സ്റ്റാന്‍ സഖ്യവുമായി ഇവര്‍ കരാര്‍ ഒപ്പിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ തെരെഞ്ഞെടുപ്പ് ഫലം ആണ് ഉണ്ടായിരിക്കുന്നത്. ഒരു ദശകത്തിനുള്ളില്‍ പാര്‍ട്ടിയില്‍ വോട്ടര്‍മാരുടെ താല്‍പര്യം കുത്തനെ കുറയുകയാണ്. കയ്‌പേറിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2018 അല്ലെങ്കില്‍ 2020 ല്‍ രാജ്യത്തിന്റെ ഉപരിസഭയായ സെനറ്റില്‍ സീറ്റ് നേടുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബൊഹീമിയ ആന്‍ഡ് മൊറാവിയ പരാജയപ്പെട്ടിരുന്നു.

2017 ല്‍, ചെക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 7.8 ശതമാനം വോട്ടാണ് നേടിയത്. ആദ്യമായി 10 ശതമാനത്തില്‍ താഴെയായത് അന്നാണ്.

 

Latest News