തിരുവനന്തപുരം- കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബങ്ങളിലെ ആശ്രിതർക്ക് പ്രതിമാസം 5,000 രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേയാണ് സമാശ്വാസ ധനസഹായം അനുവദിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല.ഏത് രാജ്യത്തുനിന്ന് മരിച്ച കേരളീയർക്കും സഹായം നൽകും. ബി പി എൽവിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുമ്പോൾമരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും.
പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.