19കാരന്റെയും 20കാരിയുടെയും ഹോട്ടല്‍കല്ല്യാണം കോടതി അസാധുവാക്കി, 25000 രൂപ പിഴയും

ചണ്ഡീഗഢ്- ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി നടത്തിയ ഒളിച്ചോട്ടകല്ല്യാണം അസാധുവാക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹിതരായ കൗരമാരക്കാരായ ദമ്പതികള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 26ന് 20 വയസുകാരിയും 19 വയസുകാരനും തമ്മില്‍ ഒളിച്ചോടി കല്യാണം കഴിച്ചിരുന്നു. തുടര്‍ന്ന് ഇരുവരുടേയും കുടുംബങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി ഇവരുടെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രേഖകളായി സര്‍ട്ടിഫിക്കറ്റുകളോ കല്യാണ ഫോട്ടോകളോ ഉണ്ടായിരുന്നില്ല. പാത്രത്തില്‍ വെച്ച ഹോമകുണ്ഡവും സിന്ദൂരവും ആയിരുന്നു തെളിവായി ഇവര്‍ കോടതിയില്‍ ഹാജരാക്കിയത്. ആണ്‍കുട്ടി ഹോട്ടലില്‍ വെച്ച് സിന്ദൂരം അണിയിച്ചുവെന്നും ആചാരപ്രകാരം പാത്രത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുമ്പില്‍ പരസ്പരം മാലചാര്‍ത്തിയെന്നുമാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ സമയത്ത് മന്ത്രം ചൊല്ലിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഹോമകുണ്ഡം പാത്രത്തിലാക്കി, ഹോട്ടല്‍ മുറിയില്‍ വെച്ച് നടത്തിയ ഈ കല്യാണത്തിന് സാധുതയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ദമ്പതികള്‍ക്ക് 25,000 രൂപ കോടതി പിഴയിടുകയും ചെയ്തു. ആണ്‍കുട്ടിയ്ക്ക് കല്യാണ പ്രായം തികഞ്ഞിട്ടില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയിട്ട് പഞ്ചക്കുള പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Latest News