Sorry, you need to enable JavaScript to visit this website.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു


മലപ്പുറം: മാപ്പിളപ്പാട്ടിനെ ജനകീയവത്ക്കരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി (86) അന്തരിച്ചു.  ഇന്ന്  പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. .കേരളത്തിൽ മാപ്പിളപ്പാട്ടിന് സ്വന്തമായി ആദ്യമായി  ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയത് വിഎം കുട്ടിയാണ്. പൊതുവേദിയിൽ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്. 
1972ൽ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസർകോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് വി.എം കുട്ടി മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. 1935 ഏപ്രിൽ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20ാം വയസിലാണ്  അദ്ദേഹം കലാ രംഗത്ത് സജീവമായത്. 1965 മുതൽ ഗൾഫ് നാടുകളിലെ നിരവധി വേദികളിൽ വിഎം കുട്ടി മാപ്പിളപ്പാട്ട് ഗാനമേളകൾ അവതരിപ്പിച്ചിരുന്നു. 1987ൽ കവരത്തി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വിഎം കുട്ടി ശ്രദ്ധ നേടി.

ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾക്ക് ശബ്ദവും സംഗീതവും നൽകിയ വിഎം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങൾ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീർ മാല, ഭക്തി ഗീതങ്ങൾ, മാനവമൈത്രി ഗാനങ്ങൾ, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികൾ.

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാർഡ്, സിഎച്ച് കൾച്ചറൽ സെൻട്രൽ അവാർഡ്, ഇന്തോഅറബ് കൾച്ചറൽ സെന്റർ ഒരുമ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും വിഎം കുട്ടിക്ക് കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവർത്തിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോഅറബ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

Latest News