മുംബൈ- നഗരത്തിലെ വിലെ പാർലെയിൽ ഒമ്പത് സുഹൃത്തുക്കൾ ചേർന്ന് 15കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി. പ്രതികളിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇവരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. ഒരു വർഷം മുമ്പ് പ്രതികളിലൊരാളെ ഒരു പ്രശ്‌നം പരിഹരിക്കാൻ സഹായം തേടി സമീപിപ്പിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പ്രതി മറ്റു സുഹൃത്തുകളുമായി പങ്കുവെച്ചു. പിന്നീട് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഒമ്പത് പേർ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ഇവരുടെ ആക്രമണം ഭയന്ന് രക്ഷിതാക്കളോടും അടുപ്പക്കാരോടും സംഭവം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നില്ല. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ അമ്മയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. അമ്മയാണ് വിലെ പാർലെ പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറു പേരെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ വീടിനു സമീപത്ത് താമസിക്കുന്നവർ തന്നെയാണ് പ്രതികൾ.