മാര്‍ക്ക് ജിഹാദ് പരാമര്‍ശം: കേന്ദ്രത്തെ  കേരളം പ്രതിഷേധം അറിയിച്ചു  

ന്യൂദല്‍ഹി- സര്‍വകലാശാല അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശനത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയ പരാമര്‍ശം കേരളത്തിലെ വിദ്യാര്‍ത്ഥികളെ ആക്ഷേപിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും മന്ത്രി ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദല്‍ഹി  സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. കിരോഡി മാല്‍ കോളജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍എസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ. ദല്‍ഹിയില്‍ വന്നു പഠിക്കാനായി കേരളത്തിലുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.
 

Latest News