1.94 കോടിയുടെ 4 കിലോ സ്വർണം
കൊണ്ടോട്ടി- കരിപ്പൂരിൽ ഗൾഫിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 1.94 കോടിയുടെ 4.1 കിലോ സ്വർണം പിടികൂടി. ജിദ്ദ
പ്രവാസിയടക്കം നാലു പേർ അറസ്റ്റിൽ. ഡി.ആർ.ഐ സംഘവും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നാണ് കരിപ്പൂരിൽ വൻ സ്വർണ ശേഖരം പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 999 ഗ്രാം സ്വർണമാണ് പിടികൂടിയത്. 47 ലക്ഷം രൂപ വില വരും. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലക്കാട് സ്വദേശിയിൽ നിന്ന് 1.2 കിലോ സ്വർണമാണ് കണ്ടെത്തിയത്. വൂഫറിന്റെ ട്രാൻസ്‌ഫോമറിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 56 ലക്ഷം വില ലഭിക്കും. ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശിയിൽ നിന്ന് 808 ഗ്രാം സ്വർണമാണ് ഡി.ആർ.ഐ സംഘവം കണ്ടെത്തിയത്. 34 ലക്ഷം രൂപ വില ലഭിക്കും. ശരീരത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘമാണ് മൂന്ന് പേരേയും പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കണ്ണമംഗലം സ്വദേശിയിൽ നിന്ന് 56 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. വൂഫറിന്റെ അകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കരിപ്പൂർ എയർ കസ്റ്റംസ് ഇന്റലിജൻസാണ് കള്ളക്കടത്ത് പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർ ടി.എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം വൻ സ്വർണ ശേഖരം കണ്ടെത്തി പിടികൂടുകയായിരുന്നു.