ന്യൂദൽഹി- ലഖിംപൂർ അക്രമത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സന്ദർശിച്ചുവെന്ന് ചാനൽ വാർത്ത നൽകിയതിൽ മാധ്യമങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോടതിയിൽ ഇരിക്കുന്ന താൻ എങ്ങിനെ ലക്്‌നൗവിൽ പോയി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുമെന്ന് ചീഫ് ജസ്റ്റീസ് എൻ.വി രമണ ചോദിച്ചു.
മാധ്യമങ്ങൾ കുറച്ച് കൂടി വിവേകം കാണിക്കണം. ഇതുപോലുള്ള കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളിലെ സത്യാവസ്ഥ അന്വേഷിച്ച് അറിയാതെ വാർത്തയാക്കുന്ന ചില മാദ്ധ്യമങ്ങളുടെ രീതി നിർഭാഗ്യകരമാണെന്ന് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തേയും പ്രതികരണാവകാശത്തേയും മാനിക്കുന്നു. എന്നാൽ പരിധികൾ ലംഘിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാനൽ ഇത്തരത്തിൽ വാർത്ത നൽകിയതായി അഭിഭാഷകൻ അഗ്‌നീഷ് ആദിത്യയാണ് ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.