കോട്ടയം: പ്രേത ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടിലെത്തി പൂജ നടത്തി അധ്യാപികയിൽ നിന്ന് നാലുപവന്റെ സ്വർണമാല തട്ടിയെടുത്തു. അധ്യാപികയുടെ പരാതിയിൽ കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അധ്യാപിക ദുർമന്ത്രവാദിയായ ജോയിസ് ജോസഫുമായി പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്ന് ഇയാൾ പറഞ്ഞിരുന്നു. തുടർച്ചയായി ദുസ്വപ്നങ്ങൾ കാണുന്നതായാണ് അധ്യാപിക ജോയിസിനോട് പറഞ്ഞിരുന്നത്. ഇത് പ്രേതബാധയാണെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞ് ഇയാൾ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി.
ബാധ ആവാഹിക്കാനെന്നു പറഞ്ഞ് ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട കുപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ സ്വർണ്ണ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ധരിപ്പിച്ചു. നാലു ദിസം കഴിഞ്ഞ് കുപ്പി തുറക്കാൻ നേരത്ത് അധ്യാപിക ജോയിസിനെ വിളിച്ചെങ്കിലും ഇപ്പോൾ തുറക്കരുതെന്ന് പറഞ്ഞ് ഓരോ തവണ വിളിക്കുമ്പോഴും നീണ്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ സംശയം തോന്നിയ അധ്യാപിക കുപ്പി തുറക്കുകയും സ്വർണ്ണമാല നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് പോലിസിൽ പരാതി നൽകി. ജോയിസ് ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.