Sorry, you need to enable JavaScript to visit this website.

സ്റ്റാഫ് മീറ്റിംഗിനിടെ വാക്കേറ്റവും കയ്യേറ്റവും; പ്രധാന അധ്യാപിക തളർന്നുവീണു

തൃശൂർ - വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ വാക്കേറ്റവും കയ്യേറ്റശ്രമവും. സ്‌കൂൾ പ്രധാനധ്യാപിക യോഗം നടന്ന ഹാളിൽ തളർന്ന് വീണു. തൃശൂരിൽ നിന്നും ബന്ധുക്കൾ എത്തിയാണ് പ്രധാനധ്യാപിക ടി.പി.ബിന്ദുവിനെ ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ മാർക്ക് ലിസ്റ്റിൽ സ്‌കോളർഷിപ്പ് ലഭിക്കാൻ അധ്യാപകൻ മാർക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മാർക്ക്‌ലിസ്റ്റ് വിഷയം ചർച്ചചെയ്യുന്നതിനിടെ പ്രധാനധ്യാപിക സഹപ്രവർത്തകനോട് മോശമായി പെരുമാറിയെന്നും ഇതിന് യോഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു മറ്റു അധ്യാപകർ ആവശ്യപ്പെട്ടത്. എന്നാൽ ഇതേ തുടർന്നുണ്ടായ തർക്കത്തിൽ തന്നെ ആക്രോശിച്ചു ഭീഷണിപ്പെടുത്തിയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് താൻ തളർന്നു വീഴുകയായിരുന്നുവെന്ന് പ്രധാനധ്യാപിക ബിന്ദു പറയുന്നു. കൃത്യനിർവഹണത്തിൽ താൻ കർശന നിലപാടുകളെടുക്കുന്നതിനാൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പ്രധാന അധ്യാപിക പറഞ്ഞു. 
തളർന്നുവീണ തന്നെ ഒരു മണിക്കൂറോളം കഴിഞ്ഞ് വീട്ടിൽ നിന്നും മക്കളെത്തിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും തളർന്നുവീണ തനിക്ക് വൈദ്യസഹായം നൽകാൻ പോലും സഹഅധ്യാപകർ തയ്യാറായില്ലെന്നും ബിന്ദുടീച്ചർ ആരോപിക്കുന്നു.
 

Latest News