മംഗളുരു- തലയ്ക്ക് വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി മരിച്ചു. വൈഷ്ണവി എക്‌സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര (15) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കുട്ടി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹനത്തിന്റെ ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും സ്ഥാപനത്തിൽ എത്തി പണം ആവശ്യപ്പെട്ടതായി പറയുന്നു. ആ സമയത്ത് രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു രണ്ടു ചുറ്റ് വെടിയുതിർത്തതായും ഇതിലൊന്ന് മകന്റെ തലയിൽ കൊള്ളുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രാജേഷ് പ്രഭുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.






