മഞ്ചേരി :
പൂർണ്ണ ഗർഭിണിയായ യുവതിയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ശിക്ഷാവിധിക്ക് തൊട്ടുമുൻപ് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിനിടെ ഗർഭസ്ഥ ശിശു പാതി പുറത്ത് വന്നിട്ടും മനസ്സലിയാതെ കൊടും ക്രൂരത കാട്ടിയ കേസിൽ മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കാൻ തീരുമാനിച്ചതായിരുന്നു. പ്രതിയായ മുഹമ്മദ് ഷെരീഫിനെ ഇന്ന് പാലക്കാട് ജില്ലാ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടു വരാനിരിക്കേയാണ് കൈഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈയിൽ ചെറിയ മുറിവ് മാത്രമേയുള്ളൂ. അതിനാൽ പ്രതിയെ ഉച്ഛക്ക് ശേഷം കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന് മുൻപ് പോലീസ് സ്‌റ്റേഷനിൽ വെച്ചും ഷെരീഫ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു,
ഒരു നാടിനെയാകെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിന്റെ ശിക്ഷ എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്ടിലെ ജനങ്ങൾ. മാനഹാനി ഭയന്ന് കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണ്ണ ഗർഭിണിയെയും ഏഴ് വയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിൽ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷെരീഫിനെയാണ് ( 42) മഞ്ചേരി കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
കാടാമ്പുഴ തുവ്വപ്പാറ വലിയ പീടിയേക്കൽ ഉമ്മുസൽമ (26) മകൻ ഏഴ് വയസ്സുുകാരൻ ദിൽഷാദ് എന്നിവരെയാണ് മുഹമ്മദ് ഷെരീഫ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. പൂർണ്ണ ഗർഭിണിയായിരുന്ന ഉമ്മുസൽമയെ പ്രതി കഴുത്തു ഞെരിക്കുമ്പോൾ ഗർഭസ്ഥ ശിശു പുറത്ത് വന്നിരുന്നു.
2017 ജൂണിലാണ് സംഭവം നടന്നത്. കരാർ ജോലി ചെയ്തു വരികയായിരുന്ന ഷെരീഫ് ഭർത്താവ് ഉപേക്ഷിച്ച ഉമ്മുസൽമയുമായി അടുപ്പത്തിലാകുകയും ഇവർ ഗർഭിണിയാകുകയുമായിരുന്നു. ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മുസൽമ നിർബന്ധം പിടിച്ചെങ്കിലും തനിക്ക് ഭാര്യയും മക്കളുമുള്ളതിനാൽ ഇതിന് കഴിയില്ലെന്ന് ഷെരീഫ് പറഞ്ഞു. തന്റെ അവിഹിതം പുറത്തറിയാൻ സാധ്യതയുണ്ടെന്ന ഘട്ടമെത്തിയപ്പോഴാണ് ഷെരീഫ് കൊലപാതകം ആസൂത്രണം ചെയ്തത്. വളാഞ്ചേരി പോലീസാണ് കേസ് അന്വേഷിച്ചത്.