ന്യൂദല്‍ഹി- കര്‍ഷകര്‍ക്കെതിരെ അതിക്രമം നടന്ന യു.പിയിലെ ലഖിംപുരിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍നിന്ന് ലഖ്നൌവിലേക്ക് വിമാനത്തില്‍ പുറപ്പെട്ടു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാന്നി എന്നിവർ രാഹുലിനോടൊപ്പമുണ്ട്.
ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യു.പിയില്‍ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ 48 മണിക്കൂർ തടങ്കലിലാക്കിയ സീതാപുരില്‍ യു.പി സർക്കാർ ഇന്റർനെറ്റ് വിഛേദിച്ചു. കാർഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയതു മുതല്‍ കേന്ദ്രസർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.






