Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഇറച്ചി കോഴികളിൽ കുത്തിവയ്ക്കുന്നത് കടുപ്പമേറിയ ആന്റിബയോട്ടിക്

ന്യൂദൽഹി - മനുഷ്യരിൽ മാരകമായ ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്ന കടുപ്പമേറിയ ആന്റിബയോട്ടിക് ഇന്ത്യയിൽ ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഇറച്ചി കോഴികളിൽ വ്യാപകമായി കുത്തിവയ്ക്കുന്നതായി കണ്ടെത്തൽ. മാരകമായ അണുബാധ മൂലം ജീവൻ അപകടത്തിലായ രോഗികളിൽ അവസാന പ്രതീക്ഷ എന്നോണം കുത്തിവയ്ക്കുന്ന കോളിസ്റ്റിൻ എന്ന ആന്റിബയോട്ടിക് ആണ് ഇറച്ചി കോഴികളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഉൽപ്പാദകർ വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് ദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ്‌സ ജേണലിസം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മരുന്നുകളൊന്നും ഫലിക്കാതെ വരുമ്പോൾ മാത്രം ഡോക്ടർമാർ പ്രയോഗിക്കുന്ന മരുന്നാണ് കോളിസ്റ്റിൻ. ഇത് നൽകുന്ന കോഴികൾക്ക് രോഗങ്ങൾ പിടിപെടാൻ സാധ്യത കുറയുകയും വേഗത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യും. മനുഷ്യരിൽ നിയന്ത്രിതമായി ഉപേയാഗിക്കുന്ന കോളിസ്റ്റിൽ മൃഗങ്ങളിൽ പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോഴി ഫാമുകളിൽ അനിയന്ത്രിതമായി ഇത് ഉപേയാഗിക്കുന്നപ്പെടുന്നത് മനുഷ്യരിലും ദൂരവ്യാപക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. 

ഇന്ത്യ, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങൾ ആയിരക്കണക്കിന് ടൺ കൊളിസ്റ്റിൻ മൃഗങ്ങളിൽ ഉപയോഗിക്കാനായി 2016ൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കൊളിസ്റ്റിൻ അടങ്ങിയ മരുന്നുകൾ വളർച്ച സഹായിയായി അഞ്ച് മരുന്നു കമ്പനികൾ ഇന്ത്യയിൽ പരസ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ രണ്ടു കമ്പനികൾ മാത്രമാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. പുറമെ പ്രതിവർഷം 150 ടൺ കൊളിസ്റ്റിൻ ഇറക്കുമതിയും ചെയ്യുന്നുണ്ട്.

കെ.എഫ്.സി, മക്‌ഡൊനൾഡ്‌സ്, പീസ ഹട്ട്, ഡൊമിനോസ് തുടങ്ങി ഫാസ്റ്റ്ഫുഡ് കമ്പനികൾക്ക് കോഴി മാംസം വിതരണം ചെയ്യുന്ന കമ്പനിയായ വെങ്കീസും ഇന്ത്യയിൽ കൊളിസ്റ്റിൻ പരസ്യം നൽകുന്ന കമ്പനിയാണ്. ഇന്ത്യയിൽ കൊളിസ്റ്റിൻ വിൽക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നാണ് വെങ്കീസ് വ്യക്തമാക്കിയത്. വെങ്കീസിൽ നിന്നും തങ്ങൾ വാങ്ങുന്ന ഇറച്ചി കോഴികൾ ആന്റിബയോട്ടിക് നൽകി വളർത്തുന്നവയല്ലെന്ന് ഫാസ്റ്റ് ഫൂഡ് കമ്പനികളും പറയുന്നു.

കൊളിസ്റ്റിൻ പോലുള്ള ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗം മൂലം ഇതിനെ പ്രതിരോധിക്കുന്ന ബാക്ടിരീയകളുടെ വ്യാപനത്തിന് ഇടയാക്കും. മരുന്ന് പ്രതിരോധ ബാക്ടീരിയ ലോകത്തുടനീളം ഗൗരവമേറിയ ആരോഗ്യ പ്രശ്‌നമാണ്. ഈ ബാക്ടീരിയ കോഴി ഫാമുകളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വായുവിലൂടേയും മറ്റു മാർഗങ്ങളിലൂടേയും പടരുമെന്ന് ആരാഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മരുന്ന് പ്രതിരോധ ബാക്ടീരിയകൾ ലോകത്തൊട്ടാകെ പ്രതിവർഷം ഏഴു ലക്ഷം പേരുടെ മരണത്തിനിടയാക്കുന്നുണ്ട്. 2050-ഓടൈ ഇത് ഒരു കോടി ആയി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.
 

Latest News