ഭാര്യയെ വെടിവച്ചു കൊന്ന് പാക്കിസ്ഥാന്‍ മന്ത്രി ജീവനൊടുക്കി

കറാച്ചി- പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ മന്ത്രി മിര്‍ ഹാസര്‍ ഖാന്‍ ബിജറാനിയും ഭാര്യ ഫരിഹ റസാഖും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്. ഭാര്യയെ വെടിവച്ച കൊന്ന ശേഷം ഇതേ തോക്ക് ഉപയോഗിച്ച് മന്ത്രി മിര്‍ ഹാസര്‍ സ്വയം വെടിവക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഇരുവരേയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാകാം സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഫരിഹ റസാഖിന് മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്. മന്ത്രിയുടെ തലയില്‍ ഒരു വെടിയുണ്ടയും തുളച്ചുകയറി. 
മുതിര്‍ന്ന പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി നേതാവാ മിര്‍ ഹാസര്‍ സിന്ധ് പ്രവിശ്യാ ആസുത്രണ വികസനകാര്യ മന്ത്രിയായിരുന്നു. ഭാര്യ ഫരിഹ മാധ്യമ പ്രവര്‍ത്തകയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഖബറടക്കി.
 

Latest News