Sorry, you need to enable JavaScript to visit this website.

ആര്യൻ ഖാന്റെ പക്കൽനിന്ന് ലഹരി വസ്തുക്കൾ പിടികൂടിയിട്ടില്ലെന്ന് എൻ.സി.ബി

മുംബൈ- ആഡംബര കപ്പലിലെ പാർട്ടിക്കിടെ പിടിയിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ പക്കൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയിട്ടില്ലെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആഡംബര കപ്പലിൽ ഉണ്ടായിരുന്ന മറ്റു ചിലരിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ൻ, അഞ്ച് ഗ്രാം മെഫെഡ്രോൻ,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകൾ, 133000 രൂപ എന്നിവയാണ് എൻ.സി.ബി കപ്പലിൽ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

ആര്യന്റെ പക്കല്‍ നിന്ന് മരുന്ന് കണ്ടെത്തിയതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആര്യന്റെ പക്കല്‍ ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്ന് എന്‍സിബിയുടെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ സമ്മതിച്ചത്. അതേസമയം ആര്യന് കോടതി ജാമ്യം അനുവദിച്ചില്ല. അറസ്റ്റിലായ ഏട്ടു പേരേയും കോടതി ഒക്ടോബര്‍ ഏഴ് വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. 

കോര്‍ഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ പ്രത്യേക ക്ഷണിതാവായാണ് 23കാരനായ ആര്യന്‍ പങ്കെടുത്തതെന്നും ആര്യനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെ കോടതിയില്‍ പറഞ്ഞു. കപ്പലിലേക്ക് കയറുന്ന സമയത്തോ എന്‍സിബി റെയ്ഡ് നടത്തിയ വേളയിലോ ആര്യന്റെ പക്കല്‍ നിന്ന് മയക്ക്മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മയക്ക്മരുന്ന് കൈവശമില്ലാതിരുന്ന ആര്യന്റെ സുഹൃത്തുക്കളെ എന്‍സിബി വെറുതെ വിട്ടപ്പോള്‍ ആര്യനെ മാത്രം എന്‍സിബി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്യന്റെ മൊബൈല്‍ ഫോണും പിടികൂടി. അറസ്റ്റിലായ മറ്റു ഏഴു പേരുടെ പക്കല്‍ നിന്ന് പിടികൂടിയ മയക്ക്മരുന്ന് ആര്യന്റെ പേരിലാക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 
 

Latest News