തിരുവനന്തപുരം : കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കാനുള്ള ബോധപൂർവ്വമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന സി.പി.എമ്മിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തര വേളയിൽ ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പാർട്ടി നിലപാടിനെ മുഖ്യമന്ത്രി തള്ളിയത്.
പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം നടത്തുന്നവർക്കായി പാർട്ടി നേതൃത്വം തയ്യാറാക്കിയ കുറിപ്പിലാണ് കോളേജുകൾ കേന്ദ്രീകരിച്ച് തീവ്രവാദത്തിലേക്കും വർഗീയതയിലേക്കും യുവതികളെ ആകർഷിക്കാനായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നത്. ഇത് വിവാദമാകുകയും അത്തരം ശ്രമങ്ങളുണ്ടെങ്കിൽ അത് ആരാണ് ചെയ്യുന്നതെന്ന് തുറന്ന് പറയാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും ആവശ്യമുയർന്നിരുന്നു. ഇന്റലിജൻസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും പ്രചാരണമുണ്ടായി. ഇതിനെയെല്ലാം പൂർണ്ണമായി തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് യാതൊരു ഇന്റലിജൻസ് റിപ്പോർട്ടും സർക്കാറിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.