Sorry, you need to enable JavaScript to visit this website.

വിഷം കഴിച്ചെന്ന് സന്ദേശം കിട്ടിയത് സുഹൃത്ത് രഹസ്യമാക്കിവച്ചു; 17കാരി നാലാംദിനം മരിച്ചു

തിരുവനന്തപുരം- വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാര്‍ഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. വിഷം കഴിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോള്‍. വൈകാതെ മരണം സംഭവിച്ചു.
മുളമന വി ആന്‍ഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനി, കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന്‍-സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) ആണ് മരിച്ചത്. ഞായറാഴ്ച അയച്ച സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷ എഴുതുകയും ചെയ്തു.
ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. അവിടെ എത്തി അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പഴയ വാട്സാപ് സന്ദേശം കാണുന്നതും മകള്‍ വിഷം കഴിച്ച വിവരം രക്ഷിതാക്കള്‍ അറിയുന്നതും. പക്ഷേ പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരിച്ചു.
കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോള്‍ പരിചയത്തിലായ ആംബുലന്‍സ് ഡ്രൈവറായിരുന്ന യുവാവിന് വിഷം കഴിക്കുന്ന ചിത്രം അടക്കം ആല്‍ഫിയ ഞായറാഴ്ചയാണ് വാട്സാപ് സന്ദേശം അയച്ചത്. പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.

Latest News