Sorry, you need to enable JavaScript to visit this website.

എല്ലാം ബഡായി, മോന്‍സന് പാസ്‌പോര്‍ട്ടില്ല, 100 രാജ്യങ്ങള്‍  സന്ദര്‍ശിച്ചെന്നത് കള്ളം, അക്കൗണ്ടില്‍ ആകെ  176 രൂപ

കൊച്ചി-പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് പാസ്‌പോര്‍ട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്‌പോര്‍ട്ടില്ലാതെയാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പുരാവസ്തുവെന്ന് പറഞ്ഞ് കള്ളത്തരത്തില്‍ ഉണ്ടാക്കിയെടുത്തതാണ് ഓരോ സാധനങ്ങളെന്നും മോന്‍സണ്‍ പറഞ്ഞു. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് ചോദിച്ചു.
തട്ടിപ്പ് കേസില്‍ മോന്‍സണെതിരേ ക്രൈംബ്രാഞ്ച് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചു. പുരാവസ്തുക്കള്‍ വ്യാജമെങ്കില്‍ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് സൂചന. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും മോന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സന്‍ പോലീസിനോട് പറഞ്ഞു.
അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ, മോന്‍സന്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മോന്‍സന്റെ ശബ്ദംസാംപിളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോന്‍സന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക. ഇന്നലെ ഡിജിപി അനില്‍കാന്ത്, എഡിജിപിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവരുമായി കേസ് അന്വേഷണപുരോഗതി വിലയിരുത്തി.
മോന്‍സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. മോന്‍സന്റെ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മോന്‍സനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ രണ്ടാമതു രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.


 

Latest News