Sorry, you need to enable JavaScript to visit this website.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ  പ്രതിക്ക് മരണം വരെ കഠിനതടവ്

തിരുവനന്തപുരം-പതിനഞ്ചുകാരിയെ വീട്ടിലുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 75,000 രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് വിധി.
2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാണ് എന്നറിഞ്ഞ പ്രതി വെള്ളം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. പ്രതി നല്‍കിയ കുപ്പിയില്‍ വെള്ളമെടുക്കാന്‍ പെണ്‍കുട്ടി അടുക്കളയിലേക്ക് പോയ സമയത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചെങ്കിലും അയല്‍വാസികളാരും കേട്ടില്ല. പുറത്ത് അറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും പറഞ്ഞില്ല. കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. അമ്മയും ചേട്ടനും മാത്രമാണ് ഉണ്ടായിരുന്നത്.
അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ കുട്ടി വീട്ടിലെ സ്‌റ്റോര്‍ മുറിയില്‍ കയറി ഒളിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞ് പ്രതി പോയോ എന്നറിയാന്‍ എത്തി നോക്കിയത് പ്രതി കണ്ടു. വാതില്‍ തുറന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് വാതില്‍ തുറന്ന കുട്ടിയെ വീണ്ടും ഇയാള്‍ പീഡിപ്പിച്ചു.
സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ വൈദ്യ നിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ആര്‍ എസ് വിജയ് മോഹന്‍, കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് എന്നിവര്‍ ഹാജരായി. പൂജപ്പുര സിഐയായിരുന്ന പ്രേംകുമാറാണ് കേസ് അന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കാനും കോടതി വിധിച്ചിട്ടുണ്ട്.
 

Latest News