കുവൈത്ത് സിറ്റി- പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന് കുവൈത്തിലേക്കും തിരിച്ചും സർവീസ് നടത്താൻ അനുവാദം നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കി കുവൈത്ത് അധികൃതർക്ക് താക്കീത് നൽകിയത്. ഒക്ടോബർ ഒന്ന് മുതൽ സർവീസ് അനുവദിച്ചില്ലെങ്കിൽ കുവൈത്ത് എയർവേയ്‌സിന്റെ വിമാനങ്ങൾക്ക് പാക്കിസ്ഥാനിലും വിലക്ക് ഏർപ്പെടുത്താനാണ് നീക്കം.
തങ്ങളുടെ വിമാനം കുവൈത്തിലേക്കും തിരിച്ചും സർവീസ് നടത്താൻ തുടർച്ചയായി ശ്രമം നടത്തിവരികയാണ്. എന്നിട്ടും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അനുവാദം നൽകിയിട്ടില്ല -പാക്കിസ്ഥാനിലെ ഇംഗ്ലീഷ് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഓരോ ആഴ്ചയിലും ഓരോ കുവൈത്ത് വിമാനവും കുറച്ച് കൊണ്ടുവരികയാണ് ചെയ്യുക. പാക്ക് വിമാനങ്ങൾക്ക് അനുവാദം നൽകുന്നില്ലെങ്കിൽ കുവൈത്തിന്റെ മുഴുവൻ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തും.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മെയ് മാസം മുതലാണ് പാക്കിസ്ഥാനിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്തിൽ പ്രവേശനം നിരോധിച്ചത്. അതേസമയം, കുവൈത്ത് വിമാനങ്ങൾ പാക്കിസ്ഥാനിലേക്ക് സർവീസ് നടത്തുന്നുമുണ്ട്. ബഹ്‌റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിലവിൽ പാക്കിസ്ഥാൻ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.