ജയ്പൂർ- രാജസ്ഥാനിലെ ആൽവർ, അജ്മീർ ലോക്‌സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിനു മുന്നേറ്റം. വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ടിലും ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ഈ രണ്ടു മണ്ഡലങ്ങളും ബിജെപി പ്രതിനിധീകരിച്ചിരുന്നവയാണ്. മണ്ഡൽഗഢ് നിയമസഭാ സീറ്റിൽ ആദ്യഘട്ടത്തില്‍ മുന്നില്‍നിന്ന ബി.ജെ.പി ഇപ്പോള്‍ പിറകിലായി. ഇവിടെയും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഈ വർഷാവസനാത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ വളരെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് സൂചന നൽകുന്നതാണ് പുറത്തു വന്ന ഫലം.
ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകളുടെ വ്യാപക ആക്രമണവും ഹിന്ദുത്വ തീവ്രവാദികളുടെ അഴിഞ്ഞാട്ടവും ആൽവറിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നാണ് ലീഡ് നൽകുന്ന സൂചന. പശുവളർത്തലും പാൽ കച്ചവടവും പരമ്പരാഗത തൊഴിലായി സ്വീകരിച്ച മൂന്ന് ലക്ഷത്തോളം മിയോ മുസ്ലിംകളാണ് ആൽവറിലുള്ളത്. ഇവർക്കെതിരെ കടുത്ത വംശീയ അതിക്രമങ്ങളാണ് സംഘപരിവാർ ഏതാനും വർഷങ്ങളായി നടത്തി വരുന്നത്. രജപുത് സമുദായത്തിന്റെ അതൃപ്തിയും ബി.ജെ.പിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രി വസുന്ധരാ രാജെയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. കഴിഞ്ഞ തവണ അജ്‌മെറിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്നത് പൈലറ്റായിരുന്നു. 2014ലെ മോഡി തരംഗത്തിൽ ബിജെപിയോട് തോറ്റു.
പശ്ചിമ ബംഗാളിലെ നൊവപാറ, ഉലുബെരിയ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. സിപിഎമ്മിനെ പിന്തള്ളി ബിജെപിയാണ് രണ്ടാമത്. ഉച്ചയോടെ അന്തിമ ഫല പ്രഖ്യാപനം ഉണ്ടാകും.