കൊച്ചി- പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോൻസൺ മാവുങ്കലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. ഇതിന് പുറമെ, സിനിമാ താരങ്ങൾക്കും മോൻസണുമായി അടുത്ത ബന്ധമുണ്ട്.
കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം നിരവധി വി.ഐ.പികൾ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. കൊച്ചിയിലെത്തുമ്പോൾ ഇവരെല്ലാം മോൺസന്റെ ആഡംബര വസതിയിൽ താമസിച്ച് സൽക്കാരം ആസ്വദിക്കാറുണ്ട്. ഇയാളുടെ അറസ്റ്റ് ഇവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും യുട്യൂബറുമാണ് ചേർത്തല സ്വദേശി മോൺസൺ മാവുങ്കൽ. കോടികളുടെ അമൂല്യ പുരാവസ്തു ശേഖരം കൈവശമുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് മോൺസൺ മാവുങ്കലടക്കം നാലു പേരെ എറണാകുളം ക്രൈം ബ്രാഞ്ച് സംഘം വൈലോപ്പിള്ളി റോഡിലുള്ള മോൺസന്റെ വീട്ടിൽ റെയ്ഡ് നടത്തി പിടികൂടിയത്.
ടിപ്പു സുൽത്താന്റെ സിംഹാസനവും മോശയുടെ അംശവടിയുമെല്ലാം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൺസനെതിരായ പരാതി. അപൂർവമായ പുരാവസ്തു ഇടപാടുകൾ നടത്തുന്ന കൊച്ചിയിലെ കടകൾക്കും മറ്റും സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന ആളാണ് മോൺസൺ മാവുങ്കൽ. ലോകത്ത് പലയിടങ്ങളിൽ നിന്നായി ശേഖരിച്ച അമൂല്യ വസ്തുക്കൾ പലതും വിൽപനക്കുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്നുള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ, ഇയാൾ വിൽപനക്കു വെച്ച പുരാവസ്തുക്കൾ പലതും ചേർത്തലയിലെ ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച തെളിവുകൾ ശേഖരിച്ച ശേഷമാണ് ക്രൈം ബ്രാഞ്ച് സംഘം മോൺസനെ ഫ്‌ളാറ്റിൽ എത്തി കസ്റ്റഡിയിൽ എടുത്തത്.
സ്വകാര്യ ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ നിർമിച്ചായിരുന്നു തട്ടിപ്പുകൾ. കഴിഞ്ഞ ദിവസം ഇയാളുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. ബിസിനസ് ശത്രുതയുള്ളവർ മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നാണ് മോൺസന്റെ സുഹൃത്തുക്കൾ പറയുന്നത്. പുരാവസ്തുക്കൾ വിറ്റതിനു കുവൈത്തിലെയും ദുബായിലെയും രാജകുടുംബാംഗങ്ങൾ അയച്ചുതന്ന പണം നിക്ഷേപമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. ഇതിന്റെ വ്യാജരേഖകൾ ആളുകളെ കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു പതിവ്. ഡോണൾഡ് ട്രംപിന്റെ സഹോദരൻ അടക്കമുള്ളവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇയാൾ തട്ടിപ്പിന് ഉപയോഗിക്കാറുണ്ട്. ഇയാളുടെ പേരിൽ വിദേശത്ത് അക്കൗണ്ടുകൾ ഇല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.